സുഹൃത്തായ സ്ത്രീയോട് ചാറ്റ് ചെയ്‌തെന്ന് ആരോപിച്ച് വീട്ടിൽ കയറി ആക്രമിച്ചു; മനംനൊന്ത് മലപ്പുറത്തെ അധ്യാപകൻ ജീവനൊടുക്കി

മലപ്പുറം: വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തതിന്റെ പേരിൽ വീട് കയറിയുള്ള ആക്രമണത്തിനിരയായ അധ്യാപകൻ ജീവനൊടുക്കിയനിലയിൽ. മലപ്പുറം വലിയോറ സ്വദേശി സുരേഷ് ചാലിയത്തിനെ(44)യാണ് ശനിയാഴ്ച രാവിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ചിത്രകാരനും അധ്യാപകനുമായ സുരേഷ് ചലച്ചിത്ര പ്രവർത്തകനുമാണ്. മലപ്പുറത്തെ രശ്മി ഫിലിം സൊസൈറ്റിയിൽ സജീവമായി പ്രവർത്തിച്ചിരുന്നു.

കഴിഞ്ഞദിവസം സദാചാരഗുണ്ടകളായ ഒരു സംഘം സുരേഷിനെ വീട്ടിൽ കയറി ആക്രമിച്ചതായും ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നും ബന്ധുക്കൾ പറയുന്നു. സുഹൃത്തായ സ്ത്രീയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് ഒരുസംഘം വീട്ടിൽ കയറി സുരേഷിനെ മർദ്ദിച്ചത്.

ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് ആക്രമിച്ചതോടെ സുരേഷ് വളരെയേറെ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version