കിരണ്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമോ?, 166 സെന്റിമീറ്റര്‍ ഉയരമുള്ള വിസ്മയ തന്നെക്കാള്‍ 19 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ജനല്‍ കമ്പിയില്‍ എങ്ങനെ തൂങ്ങിമരിക്കും?, വിസ്മയയുടെ മരണത്തില്‍ ദുരൂഹതയേറുന്നു

ശാസ്താംകോട്ട: കൊല്ലം ശാസ്താംകോട്ട സ്വദേശി വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണ്. അതിനിടെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറും കുടുംബവും വിസ്മയയെ നിരന്തരം പീഡിപ്പിച്ചിരുന്നതിനെപ്പറ്റി കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു.

സ്ത്രീധനത്തെച്ചൊല്ലിയുള്ള ഭര്‍തൃവീട്ടിലെ മാനസിക പീഡനത്തില്‍ ബുദ്ധിമുട്ടിലായ വിസ്മയ ആശ്വാസം തേടി എറണാകുളത്തെ കൗണ്‍സലിങ് വിദഗ്ധനെ സമീപിച്ചിരുന്നെന്നു പൊലീസ് കണ്ടെത്തി. ഫോണിലൂടെ സഹായം അഭ്യര്‍ഥിച്ച വിസ്മയയ്ക്ക് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കൗണ്‍സലിങ് നല്‍കിയിരുന്നത്.

കിരണും കുടുംബവും നിരന്തരം പീഡിപ്പിക്കുന്നതും അതുമൂലം തന്റെ പഠനം മുടങ്ങിപ്പോകുന്നതും സംബന്ധിച്ച കാര്യങ്ങള്‍ വിസ്മയ കൗണ്‍സലറുമായി പങ്കുവച്ചിരുന്ന വിവരം പൊലീസിനു ലഭിച്ചു. നിരന്തര പീഡനങ്ങളെക്കുറിച്ച് അടുത്ത സുഹൃത്തുക്കളോടും അടുത്ത ബന്ധുക്കളോടും വിസ്മയ പലപ്പോഴായി പറഞ്ഞിരുന്നു.

ഭര്‍തൃവീട്ടില്‍ വിസ്മയ ദുരൂഹസാഹചര്യത്തില്‍ മരിച്ച് ഒരാഴ്ച ആകുമ്പോഴും ആത്മഹത്യയാണോ കൊലപാതകമാണോ എന്നു സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. തറനിരപ്പില്‍ നിന്ന് 185 സെന്റിമീറ്റര്‍ ഉയരമുള്ള ജനല്‍കമ്പിയില്‍ വിസ്മയ തൂങ്ങിമരിച്ചെന്നാണ് കിരണും കുടുംബവും നല്‍കിയ മൊഴി.

എന്നാല്‍ 166 സെന്റിമീറ്റര്‍ ഉയരമുള്ള വിസ്മയ തന്നെക്കാള്‍ 19 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ജനല്‍ കമ്പിയില്‍ എങ്ങനെ തൂങ്ങിമരിക്കുമെന്ന സംശയം ബാക്കി നില്‍ക്കുകയാണ്. 140 സെന്റീമീറ്റര്‍ നീളമുള്ള ടവല്‍ ഉപയോഗിച്ചാണ് വിസ്മയ തൂങ്ങിയതെന്നും കുടുംബം പറയുന്നു.

ഇതുവരെ ലഭിച്ച മൊഴികള്‍ അനുസരിച്ച് ജനല്‍ കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ വിസ്മയയെ കണ്ടതു കിരണ്‍ മാത്രമാണ്. ഇതും ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നു. കിരണിന്റെ വ്യക്തിജീവിതം, ഔദ്യോഗിക ജീവിതം എന്നിവയെ സംബന്ധിച്ച് വിശദമായ വിവരശേഖരണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Exit mobile version