വധുവിന് വീട്ടുകാര്‍ സമ്മാനിക്കുന്ന സ്വത്തുക്കള്‍ അവളുടെ സ്ത്രീധന സ്വത്താണ്: ഭര്‍ത്താവിന് അവകാശമില്ല

ന്യൂഡല്‍ഹി: വിവാഹസമയത്ത് ഭാര്യയ്ക്ക് വീട്ടുകാര്‍ നല്‍കുന്ന സമ്പത്തില്‍ ഭര്‍ത്താവിന് അധികാരമോ അവകാശമോ ഇല്ലെന്ന് സുപ്രീംകോടതി. പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാല്‍ അത് തിരിച്ചുനല്‍കാന്‍ അയാള്‍ക്ക് ധാര്‍മിക ബാധ്യതയുണ്ടെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. മലയാളി ദമ്പതിമാരുടെ കേസ് പരിഗണിച്ചാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ഉത്തരവ്.

വിവാഹസമയത്ത് വീട്ടുകാര്‍ സമ്മാനമായി നല്‍കിയ 89 പവന്‍ സ്വര്‍ണം ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ദുരുപയോഗം ചെയ്തുവെന്ന് കാട്ടിയാണ് യുവതി നിയമനടപടി ആരംഭിച്ചത്. വിവാഹത്തിന് ശേഷം തന്റെ പിതാവ് ഭര്‍ത്താവിന് രണ്ട് ലക്ഷം രൂപയും നല്‍കിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു. വിവാഹം കഴിഞ്ഞ് ആദ്യ രാത്രി തന്നെ ഭര്‍ത്താവ് ആഭരണങ്ങള്‍ ഊരിവാങ്ങി സുരക്ഷിതത്വത്തിന്റെ പേരില്‍ ഭര്‍തൃമാതാവിനെ ഏല്‍പിക്കുകയായിരുന്നു. തുടര്‍ന്ന്, മുന്‍കാല സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ തന്റെ സ്വര്‍ണം ഇവര്‍ ദുരുപയോഗം ചെയ്തതായും യുവതി പറയുന്നു.

2011ല്‍ കുടുംബകോടതി ഭര്‍ത്താവും അമ്മയും ചേര്‍ന്ന് പരാതിക്കാരിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നും ഈ നഷ്ടം ഭര്‍തൃവീട്ടുകാര്‍ നികത്തണമെന്നും വിധിച്ചു. എന്നാല്‍, കേസ് കേരള ഹൈക്കോടതിയില്‍ എത്തിയതോടെ കുടുംബകോടതിയുടെ ഈ ഇളവ് റദ്ദാക്കുകയായിരുന്നു. ഭര്‍ത്താവും അമ്മയും ചേര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ ദുരുപയോഗം ചെയ്തതായി സ്ഥാപിക്കാന്‍ യുവതിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കുടുംബകോടതി ഉത്തരവ് റദ്ദാക്കിയത്.

തുടര്‍ന്ന്, ഹൈക്കോടതി ഉത്തരവിനെതിരെ യുവതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ‘സ്ത്രീധന സ്വത്ത്’ ഭര്‍ത്താവിന്റെയും ഭാര്യയുടെയും സംയുക്ത സ്വത്തായി മാറില്ലെന്ന് സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. ഭര്‍ത്താവിന് ഉടമസ്ഥനെന്ന നിലയില്‍ സ്വത്തിന്മേല്‍ അവകാശമോ സ്വതന്ത്രമായ ആധിപത്യമോ ഇല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

വിവാഹത്തിന് മുന്‍പോ വിവാഹസമയത്തോ അതിനുശേഷമോ ഒരു സ്ത്രീക്ക് വീട്ടുകാര്‍ സമ്മാനിക്കുന്ന സ്വത്തുക്കള്‍ അവളുടെ സ്ത്രീധന സ്വത്താണ്. അത് സ്വന്തം ഇഷ്ടപ്രകാരം വിനിയോഗിക്കാനുള്ള എല്ലാ അവകാശങ്ങളുമുള്ള സ്ത്രീയുടെ സമ്പൂര്‍ണ്ണ സ്വത്താണെന്നും സുപ്രീംകോടതി പറഞ്ഞു. ദുരിതകാലത്ത് ഭര്‍ത്താവ് ഈ സ്വത്തുക്കള്‍ ഉപയോഗിച്ചാലും ഭാര്യയ്ക്ക് അത് തിരിച്ചുകൊടുക്കാനുള്ള ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.

2009ല്‍ 8.90 ലക്ഷം രൂപയുണ്ടായിരുന്ന 89 പവന്‍ സ്വര്‍ണത്തിന് പകരം പണം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ യുവതി ആരംഭിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജീവിതച്ചെലവിലെ വര്‍ദ്ധനവ്, തുല്യതയുടെയും നീതിയുടെയും താല്‍പ്പര്യം എന്നിവ കണക്കിലെടുത്ത് 25,00,000 രൂപ അപ്പീലിന് നല്‍കാനും കോടതി നിര്‍ദേശിച്ചു. പങ്കാളികള്‍ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹ സങ്കല്‍പത്തിന്റെ അടിസ്ഥാനമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

Exit mobile version