42 ദിവസമായി കുടുംബം കാത്തിരിപ്പിൽ; മലപ്പുറത്തെ കാണാതായ 21കാരി സുബീറയുടെ മൃതദേഹം വീടിന് തൊട്ടടുത്ത പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ; പ്രതി പിടിയിൽ

വളാഞ്ചേരി: മലപ്പുറം കഞ്ഞിപ്പുര ചോറ്റൂരിൽ കുഴിച്ചിട്ടനിലയിൽ സ്ത്രീയുടെ മൃതദേഹം ചെങ്കൽക്വാറിയിൽ കണ്ടെത്തി. പോലീസിന്റെ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെങ്കിലും പൂർണമായും പുറത്തെടുക്കാനായിട്ടില്ല. ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മാർച്ച് 10ന് കാണാതായ കഞ്ഞിപ്പുര ചോറ്റൂരിലെ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തി(21)ന്റേതാണ് മൃതദേഹമെന്ന നിഗമനത്തിലാണ് പോലീസ്. എങ്കിലും മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നതിലൂടെ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അയൽവാസിയായ കഞ്ഞിപ്പുര ചോറ്റൂർ വരിക്കോടൻ അൻവറിനെ (38) അറസ്റ്റുചെയ്തു. ഇയാൾ സുബീറ ഫർഹത്തിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് ഇയാൾ പോലീസ് നിരീക്ഷണത്തിലായിരുന്നു. വെട്ടിച്ചിറയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ ഫർഹത്ത് മാർച്ച് പത്തിന് രാവിലെ വീട്ടിൽനിന്ന് ജോലിക്ക് പോയശേഷം വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.

ഫർഹത്തിനെ മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയാണ് ചെയ്തതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. യുവതിയുടെ മൂന്നുപവൻ സ്വർണാഭരണം കൈക്കലാക്കിയശേഷം മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നുവെന്നും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ യുവതിയെ ശാരീരികമായി ഉപദ്രവിച്ചതിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.

Exit mobile version