എൽഡിഎഫ് വന്നത് കാലി ഖജനാവുമായി, അധികാരം ഒഴിയുന്നത് അയ്യായിരം കോടിയുടെ ട്രഷറി മിച്ചവുമായി: ധനമന്ത്രി തോമസ് ഐസക്ക്

thomas-isaac

ആലപ്പുഴ: ഈ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത് കാലിയായ ഖജനാവുമായാണെങ്കിൽ അധികാരം വിട്ടൊഴിയുന്നത് കുറഞ്ഞത് അയ്യായിരം കോടി രൂപയുടെ ട്രഷറി മിച്ചവുമായാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്‌മെന്റിലൂടെ എല്ലാ പേയ്‌മെന്റുകളും കൊടുത്താണ് ഈ വർഷം അവസാനിക്കുന്നത്. എല്ലാം നൽകി കഴിഞ്ഞ ശേഷവും അയ്യായിരം കോടി രൂപയെങ്കിലും ട്രഷറി മിച്ചമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഈ വർഷം എടുക്കാമായിരുന്നു രണ്ടായിരം കോടി രൂപയിലധികം കടമെടുക്കാതെ അടുത്ത വർഷത്തേക്ക് മാറ്റിവെച്ചതുൾപ്പെടെയാണിത്. ഇത് അടുത്ത സാമ്പത്തിക വർഷത്തെ ധന മാനേജ്‌മെന്റ് സുഗമമാക്കുമെന്നുറപ്പാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഈ സർക്കാർ അധികാരത്തിൽ വന്നത് കാലിയായ ഖജനാവുമായാണെങ്കിൽ അധികാരം വിട്ടൊഴിയുന്നത് കുറഞ്ഞത് അയ്യായിരം കോടി രൂപയുടെ ട്രഷറി മിച്ചവുമായാണ്. കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്‌മെന്റിലൂടെ എല്ലാ പേയ്‌മെന്റുകളും കൊടുത്താണ് ഈ വർഷം അവസാനിക്കുന്നത്. എല്ലാം നൽകി കഴിഞ്ഞ ശേഷവും അയ്യായിരം കോടി രൂപയെങ്കിലും ട്രഷറി മിച്ചമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഈ വർഷം എടുക്കാമായിരുന്നു രണ്ടായിരം കോടി രൂപയിലധികം കടമെടുക്കാതെ അടുത്ത വർഷത്തേക്ക് മാറ്റിവെച്ചതുൾപ്പെടെയാണിത്. ഇത് അടുത്ത സാമ്പത്തിക വർഷത്തെ ധന മാനേജ്‌മെന്റ് സുഗമമാക്കുമെന്നുറപ്പാണ്.
അവസാന പത്തു ദിവസങ്ങളിൽ റെക്കോർഡ് പേയ്‌മെന്റുകളാണ് ട്രഷറി നടത്തിയത്. 375171 ബില്ലുകളിലായി 23202 കോടി രൂപയാണ് ട്രഷറി മാറി നൽകിയത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടിയാണ്. അവസാന മൂന്നു ദിവസങ്ങളിൽ മാത്രം ഏകദേശം അയ്യായിരം കോടി രൂപയാണ് ട്രഷറിയിൽ നിന്ന് വിതരണം ചെയ്തത്.
ട്രഷറി അക്കൗണ്ടിൽ ചെലവാക്കാതെ വകുപ്പുകൾ ഇട്ടിരുന്ന തുക തിരിച്ചെടുത്തതിനെ മനോരമ വിമർശിച്ചത് കണ്ടു. ട്രഷറിയിൽ കാശില്ലാത്തതുകൊണ്ടല്ല അങ്ങനെ ചെയ്യേണ്ടി വന്നത്. അവസാന ദിവസം കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ചെയ്തതുപോലെ വകുപ്പുകൾ പല കാരണങ്ങളാൽ മാർച്ച് 31 നകം ചിലവഴിക്കാൻ കഴിയാതെ ട്രഷറി അക്കൗണ്ടുകളിൽ സൂക്ഷിച്ചിരുന്ന ഏഴായിരം കോടി രൂപ തിരിച്ചെടുത്തിട്ടുണ്ട്. ഇങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ അടുത്ത വർഷത്തെ കടമെടുപ്പിൽ നിന്ന് അത്രയും തുക കേന്ദ്ര സർക്കാർ വെട്ടികുറയ്ക്കുമായിരുന്നു. ഇങ്ങനെ തിരിച്ചെടുത്ത തുക കഴിഞ്ഞ വർഷങ്ങളിൽ ചെയ്തതുപോലെ ഏപ്രിലിൽ തന്നെ ബന്ധപ്പെട്ട വകുപ്പുകളുടെ അക്കൗണ്ടിൽ തിരിച്ചു നൽകും. ഒരു കാര്യം കൂടി ഓർമിക്കുക. ട്രഷറി മിച്ചത്തിലെ അയ്യായിരം കോടി ഇതിന് പുറമെയാണ്. കാര്യം വ്യക്തമായി മനസ്സിലാക്കാതെ ഇലക്ഷൻ സമയത്ത് സർക്കാരിന് ഒരു കുത്ത് കിടക്കട്ടെ എന്ന് വിചാരിച്ചതുകൊണ്ടാകും തെറ്റിദ്ധാരണ ജനിപ്പിക്കാൻ ഇങ്ങനെയൊക്കെ എഴുതി വിടുന്നത്.
നേരിട്ട് ബാങ്ക് അക്കൗണ്ട് വഴിയുള്ള പെൻഷൻ എല്ലാവരിലും എത്തിക്കഴിഞ്ഞു. സാമൂഹ്യ പെൻഷനുള്ള തുക മുഴുവനും ബന്ധപ്പെട്ട പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നൽകിക്കഴിഞ്ഞു. മിക്കവാറും സംഘങ്ങൾ സർക്കാർ വിഹിതം ലഭിക്കുന്നതിന് മുന്നേ തന്നെ പെൻഷൻ വിതരണം പൂർത്തിയാക്കി കഴിഞ്ഞത് ഇരട്ടി സന്തോഷം തരുന്നു. വെല്ലുവിളികൾക്കിടയിലും സംസ്ഥാന തദ്ദേശ സ്ഥാപന പ്ലാൻ ചിലവുകൾ എൺപത് ശതമാനം എത്തിക്കാനായതിൽ അഭിമാനമുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ പകുതിയിൽ കൂടുതലും നൂറു ശതമാനത്തിലേറെ ചിലവാക്കിയ വർഷമാണിത്. ഇതിൽ ഭൂരിഭാഗത്തിന്റെയും ബില്ലുകൾ അധികമായി തുക അനുവദിച്ച് നല്കാൻ കഴിഞ്ഞിട്ടുണ്ട്. അവസാന ദിവസങ്ങളിൽ ബില്ലുകൾ സമർപ്പിച്ച ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾ ഈ സാമ്പത്തിക വർഷം ആദ്യം തന്നെ നൽകുന്നതായിരിക്കും.
അവസാന ദിവസം ട്രഷറി കമ്പ്യൂട്ടർ ശൃഖലയിലെ തിരക്ക് കാരണം ചില ഇടപാടുകാർക്കെങ്കിലും ബുദ്ധിമുട്ട് നേരിട്ടതായി മനസിലാക്കുന്നു. അങ്ങനെയുള്ളവർ പേടിക്കണ്ട അത്തരം തുകകൾ ഈ മാസം ശമ്പള വിതരണത്തിന് ശേഷം നൽകുന്നതായിരിക്കും.
ഇനി ശ്രദ്ധ ചെലുത്തുന്നത് വരുന്ന മൂന്നു ദിവസത്തിനുള്ളിൽ പരിഷ്കരിച്ച ശമ്പളവും പെൻഷനും നൽകാനുള്ള നടപടികളാണ്. മുന്നൊരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ആദ്യ ദിവസങ്ങളിലെ ബാങ്ക് അവധി പരിഗണിച്ച് പെൻഷൻകാർക്ക് വിതരണം നടത്താനുള്ള തുക സൂക്ഷിക്കുന്നതിനായി ട്രഷറികൾക്കു ഉത്തരവ് നൽകിക്കഴിഞ്ഞു. പ്രശ്ങ്ങൾ ഒന്നും തന്നെയില്ലാതെ ശമ്പള പെൻഷൻ വിതരണം മൂന്നു ദിവസത്തിനുള്ളിൽ പൂത്തിയാക്കുമെന്നുറപ്പാണ്.

Exit mobile version