‘കഴിഞ്ഞ തവണത്തെ മുപ്പത് ലക്ഷം രൂപ കിട്ടിയിട്ടില്ല’: സുരേഷ് ഗോപിയ്ക്കായി പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിച്ചതിന്റെ പണം ലഭിച്ചിട്ടില്ലെന്ന് കരാര്‍ തൊഴിലാളികള്‍

തൃശ്ശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് നടനും എംപിയുമായ സുരേഷ് ഗോപി. ഇത്തവണ പ്രചരണത്തിന് സുരേഷ് ഗോപി തൃശ്ശൂരിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ് ഫ്‌ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കരാറെടുത്ത കരാര്‍ തൊഴിലാളികള്‍.

കഴിഞ്ഞ തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയ്ക്കായി പ്രചരണ ബോര്‍ഡുകള്‍ സ്ഥാപിച്ചതിന്റെ പണം ലഭിച്ചിട്ടില്ലെന്ന് തൊഴിലാളികള്‍ ആരോപിയ്ക്കുന്നു.

മുപ്പത് ലക്ഷത്തോളം രൂപയാണ് കരാറുകാര്‍ക്ക് ലഭിക്കാനുള്ളത്. ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം ലഭിക്കാതിരുന്നതോടെ ബിജെപി ജില്ലാ നേതൃത്വത്തെ കരാറുകാര്‍ സമീപിച്ചിരുന്നു. ഉടന്‍ തരാമെന്ന് അറിയിച്ച് മടക്കുകയായിരുന്നു. പിന്നീട് ബന്ധപ്പെട്ടപ്പോഴൊക്കെയും ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും കരാറുകാര്‍ പറയുന്നു.

ഇതിനെ തുടര്‍ന്ന് സുരേഷ് ഗോപിയുമായി അടുപ്പമുള്ള സിനിമ മേഖലയിലുള്ളവരുമായി ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചിരുന്നു. വിഷയം സുരേഷ് ഗോപി അറിഞ്ഞതോടെ കെ സുരേന്ദ്രനെ ബന്ധപ്പെട്ടിരുന്നു. എന്നിട്ടും പണം ലഭിക്കാനുള്ളതില്‍ തീരുമാനമായിട്ടില്ലെന്ന് കരാറുകാര്‍ പറയുന്നു.

അതേസമയം, സുരേഷ് ഗോപി ബുധനാഴ്ച വൈകീട്ട് തൃശ്ശൂരിലെത്തും. ബുധനാഴ്ചയോ, വ്യാഴാഴ്ചയോ അദ്ദേഹത്തെ നേരില്‍ കാണുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.

Exit mobile version