ഒരു നാടിന്റെ വിശപ്പകറ്റാൻ സൗജന്യ സൂപ്പർമാർക്കറ്റുമായി മലപ്പുറത്തെ ഈ മഹല്ല് കമ്മിറ്റി; ജാതിമത ഭേദമില്ലാതെ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന ‘കലവറ’; നന്മ

മങ്കട: നമ്മൾ വയറുനിറച്ച് ഉണ്ണുമ്പോൾ അയൽക്കാരൻ വിശന്നിരിക്കുന്ന സാഹചര്യമുണ്ടാകാതിരിക്കാൻ സൗജന്യ സൂപ്പർമാർക്കറ്റ് ഒരുക്കി മക്കരപ്പറമ്പ് കാച്ചിനിക്കാട് വെള്ളാട്ടുപറമ്പ് മസ്ജിദ് നൂർ മഹല്ല് കമ്മിറ്റി. നാടിന്റെ തന്നെ വിശപ്പകറ്റാൻ ‘കലവറ’ എന്ന സൗജന്യ സൂപ്പർമാർക്കറ്റാണ് ഈ മഹല്ല് കമ്മിറ്റി ഒരുക്കിയിരിക്കുന്നത്. മക്കരപ്പറമ്പ്, കാച്ചിനിക്കാട്, പെരിന്താറ്റിരി, കാളാവ്, വടക്കാങ്ങര മഹല്ലുകൾ അതിർത്തിപങ്കിടുന്ന വെള്ളാട്ടുപറമ്പ് ഗ്രാമത്തിലാണ് ഈ പദ്ധതി.

അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കളാണ് സൗജന്യമായി ലഭിക്കുക. ആവശ്യമുള്ള സാധനങ്ങൾ എല്ലാ ദിവസവും എടുക്കാമെന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. രാവിലെ ആറുമുതൽ രാത്രി എട്ടുവരെ മസ്ജിദിനോടുചേർന്ന കലവറയിലെത്തി ഭക്ഷ്യവസ്തുക്കൾ തെരഞ്ഞെടുക്കാം.

കലവറയ്ക്ക് സുരക്ഷാസംവിധാനങ്ങളോ ജീവനക്കാരോ ഇല്ല. പൂർണ സ്വാതന്ത്ര്യത്തോടെ പരസ്പര വിശ്വാസവും സഹകരണവും സൗഹൃദവും നിലനിർത്തി പുതുതലമുറയ്ക്ക് പ്രചോദനമാകുകയാണ് കലവറയിലൂടെ ലക്ഷ്യമിടുന്നതെന്ന് മഹല്ല് സെക്രട്ടറി പെരിഞ്ചീരി മുഹമ്മദലിയും പ്രസിഡന്റ് കല്ലിയൻതൊടി അവറാനും ട്രഷറർ തയ്യിൽ മുഹമ്മദലിയും പറഞ്ഞു.

ജാതിമതഭേദമന്യെ മഹല്ല് പരിധിയിലുള്ള എല്ലാ വീടുകളിലേയും ആൾക്കാർക്ക് കലവറയുടെ ഗുണഭോക്താക്കളാണ്. നൂറ്റിമുപ്പത് മുസ്‌ലിം വീടുകളും മുപ്പത് ഇതരമതസ്തരുടെ വീടുകളുമാണ് മഹല്ല് പരിസരത്തുള്ളത്. 21 ഇനം ഭക്ഷ്യവസ്തുക്കളുടെ ചെറിയ പായ്ക്കറ്റുകളാണ് ഒരുദിവത്തേക്കാവശ്യമായി ആദ്യഘട്ടത്തിൽ ലഭിക്കുക.

സൗജന്യമായി ഭക്ഷ്യവസ്തുക്കൾ എടുക്കുന്നതിനോടൊപ്പം കലവറയിലേക്ക് ആവശ്യമായ സാധനങ്ങൾ സംഭാവനയായി നൽകാനും കമ്മിറ്റി സൗകര്യമൊരുക്കിയിട്ടുണ്ട്. സാമ്പത്തികശേഷിയുള്ളവർക്കും സാധനങ്ങൾ എടുക്കാം. ഇതിന് ആനുപാതികമായി സംഭാവന നൽകിയാൽ മതി. സമീപത്ത് സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ പ്രദർശിപ്പിച്ച ഫോൺനമ്പറിൽ ബന്ധപ്പെട്ട് സംഭാവന നൽകാം.

Exit mobile version