പാർട്ടി പ്രവർത്തനം നിർത്താൻ ഭീഷണിപ്പെടുത്തി; പാലക്കാട് പഞ്ചായത്തംഗത്തെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചെന്ന് പരാതി

നെന്മാറ: പാലക്കാട്ടെ പഞ്ടായത്തംഗത്തെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായി പരാതി. നെന്മാറ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അംഗം സുനിത സുകുമാരനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും മർദ്ദിച്ചെന്നുമാണ് പരാതി. പഞ്ചായത്തിലെ കോൺഗ്രസ് അംഗമാണ് ഇവർ

ശനിയാഴ്ച വൈകീട്ട് ഏഴരയോടെ വീടിനടുത്ത് റോഡരികിൽ ഏതാനും പേർ കാർ നിർത്തി കയറ്റിക്കൊണ്ടുപോയെന്നും മർദ്ദിച്ചെന്നും വധഭീഷണിയുയർത്തിയെന്നും പഞ്ചായത്ത് അംഗം പരാതിപ്പെട്ടു.

തട്ടിക്കൊണ്ടുപോയ സംഘം ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയതായും മർദ്ദിച്ചതായും സുനിത ആരോപികക്കുന്നു. ജീവിതവും കുടുംബവും കുട്ടികളുമാണോ അതോ പാർട്ടിയാണോ വലുതെന്ന് ചോദിച്ചു. കുടുംബവും കുട്ടികളും മതിയെന്നും പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് പിൻമാറാമെന്നും പറഞ്ഞതോടെ റോഡരികിൽ ഇറക്കി വിടുകയായിരുന്നുവെന്നും അവർ പറഞ്ഞു.

സുനിതയെ നെന്മാറ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം അറിഞ്ഞ് ഡിസിസി അധ്യക്ഷൻ വികെ ശ്രീകണ്ഠൻ എംപി, സ്ഥലം എംപി രമ്യാ ഹരിദാസ് തുടങ്ങിയവർ ആശുപത്രിയിലെത്തി സുനിതയെ സന്ദർശിച്ചു. തട്ടിക്കൊണ്ടു പോകൽ, വധഭീഷണി എന്നീ വകുപ്പുകൾ ചേർത്ത് നെന്മാറ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സുനിതയുടെ മൊഴിയെടുത്തതായി നെന്മാറ പോലീസ് അറിയിച്ചു.

Exit mobile version