ഏറ്റവും കൂടുതൽ പാലം നിർമ്മിച്ചത് ഇബ്രാഹിംകുഞ്ഞ്; അഞ്ചുവർഷം കൊണ്ട് ആരവമില്ലാതെ 245 പാലങ്ങൾ ഉദ്ഘാടനം ചെയ്‌തെന്നും ഉമ്മൻചാണ്ടി; അതിലൊന്നാണ് പാലാരിവട്ടവും ഓർമ്മിപ്പിച്ച് സോഷ്യൽമീഡിയ

Oomman chandy

കൊച്ചി: എറണാകുളത്തിന്റെ വികസനത്തിനെ തന്നെ വേഗത്തിലാക്കുന്ന വൈറ്റില മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തതോടെ സമാധാനം നഷ്ടപ്പെട്ട് യുഡിഎഫ് ക്യാമ്പ്. കഴിഞ്ഞസർക്കാരിന്റെ കാലത്ത് തന്നെ വൈറ്റില മേൽപ്പാല നിർമ്മാണത്തിനുള്ള തിക അനുവദിച്ചിരുന്നെന്നും ഇടപ്പള്ളി, പാലാരിവട്ടം പാലങ്ങളുടെ നിർമ്മാണം ഏകദേശം പൂർത്തിയാക്കിയിരുന്നു എന്നുമാണ് ഉമ്മൻചാണ്ടി ഫേസ്ബുക്കിലൂടെ അവകാശപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം പാലം നിർമ്മിച്ചത് മുൻപൊതുമരാമത്ത് മന്ത്രിയായിരുന്ന വികെ ഇബ്രാഹിംകുഞ്ഞാണെന്നും 245 പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയെന്നം ഉമ്മൻചാണ്ടി ഫേസ്ബുക്ക് കുറിപ്പിലൂടെ അവകാശപ്പെടുന്നു. എന്നാൽ, അന്ന് നിർമ്മിച്ചെന്ന് പറയുന്ന പാലാരിവട്ടം പാലമാണ് സിമന്റും കമ്പിയും ഇല്ലാതെ പൊളിഞ്ഞുവീണതെന്നും അതും നിങ്ങളുടെ ഭരണനേട്ടമാണോ എന്നും സോഷ്യൽമീഡിയ തിരിച്ചടിക്കുന്നു. പാലാരിവട്ടം അഴിമതി കേസിൽ അറസ്റ്റിലായ ഇബ്രാഹിം കുഞ്ഞിന് ഇന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ഈ ദിനത്തിൽ തന്നെ സെൽഫ് ട്രോൾ നടത്തേണ്ടായിരുന്നു എന്നാണ് യുഡിഎഫിനോട് സോഷ്യൽമീഡിയ പറയുന്നത്.

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

അഞ്ചു വർഷം മുമ്പ് ആരവങ്ങളില്ലാതെ 245 പാലങ്ങൾ ഉദ്ഘാടനം ചെയ്ത സംസ്ഥാനത്ത് കൊച്ചിയിലെ രണ്ടു ഫ്‌ളൈഓവറുകൾ ഭരണം തീരാറായപ്പോൾ, വലിയ ആഘോഷത്തോടെ തുറന്നതു കണ്ടപ്പോൾ അതിശയം തോന്നി. യുഡിഎഫ് സർക്കാർ ഡിപിആർ തയാറാക്കി ഭരണപരമായ അനുമതി കൊടുത്ത വൈറ്റില, കുണ്ടന്നൂർ ഫ്‌ളൈഓവറുകൾ അഞ്ചു വർഷമെടുത്താണ് ഇടതുസർക്കാർ പൂർത്തിയാക്കിയതെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു.
അതിവേഗം വളരുന്ന കൊച്ചിയിൽ മെട്രോ ട്രെയിൻ കൂടി തുടങ്ങിയപ്പോൾ, സുഗമമായ ഗതാഗതത്തിനാണ് എറണാകുളത്ത് ഇടപ്പള്ളി, അരൂർ ദേശീയപാത ബൈപാസിൽ പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂർ ജംഗ്ഷൻ എന്നിവിടങ്ങളിൽ ഫ്‌ളൈഓവർ നിർമിക്കുന്നതു ഉൾപ്പെടെയുള്ള ഉത്തരവ് (സ.ഉ. കൈ. നംഃ 51/2013/ പൊ.മ.വ) ജൂൺ 14നു പുറപ്പെടുവിച്ചത്. ടോൾ പിരിവ് ഇല്ലാതെ നിർമിക്കുന്നതിനും തീരുമാനിച്ചു.
ഇതിൽ ഇടപ്പള്ളിയും പാലാരിവട്ടവും യുഡിഎഫിന്റെ കാലത്തു തന്നെ ഏതാണ്ട് പൂർത്തിയാക്കി യഥാക്രമം 2016 സെപ്റ്റംബറിലും ഒക്‌ടോബറിലും തുറന്നു. പാലാരിവട്ടം മേൽപ്പാലത്തിന്റെ 70 ശതമാനം യുഡിഎഫും 30 ശതമാനം ഇടതുസർക്കാരുമാണ് പൂർത്തിയാക്കിയത്.
വൈറ്റില, കുണ്ടന്നൂർ ഫ്‌ളൈഓവറുകൾക്ക് ഡിപിആർ തയാറാക്കി സ്‌പെഷൻ പർപസ് വെഹിക്കിൾ രൂപീകരിച്ചു. കേരള റോഡ് ഫണ്ട് ബോർഡിൽ നിന്ന് പ്രാഥമിക ചെലവുകൾക്കുള്ള തുക അനുവദിച്ചു. അപ്പോഴേക്കും തെരഞ്ഞെടുപ്പ് വിജ്ഞാപനം എത്തി.
കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം പാലങ്ങൾ നിർമിച്ചത് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിലാണ്. വർഷങ്ങളോളമായി മുടങ്ങിക്കിടക്കുന്നത് ഉൾപ്പെടെ 245 പാലങ്ങൾ ഈ കാലയളവിൽ പൂർത്തിയാക്കി. യുഡിഎഫ് സർക്കാർ തുടങ്ങിയതല്ലാത്ത ഒരു ഫ്‌ളൈഓവറോ പാലമോ ഇടതുസർക്കാർ ചെയ്തിട്ടില്ല.
യുഡിഎഫ് സർക്കാർ ആഴ്ചയിൽ ഒരു പാലം എന്ന നിരക്കിൽ പാലങ്ങൾ തീർത്തപ്പോൾ, ഇടതുസർക്കാർ അഞ്ചു വർഷംകൊണ്ടൊരു പാലം എന്ന നയമാണ് സ്വീകരിച്ചത്.

Exit mobile version