വിലപിടിപ്പുള്ള മൊബൈൽ നഷ്ടപ്പെട്ട സങ്കടമല്ല, അശ്വിൻ കൃഷ്ണയ്ക്ക് അജ്മലിന്റെ ജീവൻ രക്ഷിച്ചതിന്റെ സന്തോഷം മാത്രം; പാരിതോഷികവുമായെത്തി നാട്ടുകാർ

നാദാപുരം: കോഴിക്കോട് ചെക്യാട് തോട്ടിൽ മുങ്ങിപ്പോയ അഞ്ചുവയസുകാരനെ സാഹസപ്രവർത്തി കൊണ്ട് രക്ഷിച്ച് ഡിഗ്രി വിദ്യാർത്ഥി. ചെക്യാട് ചോയിത്തോട്ടിൽ മുങ്ങിയ അഞ്ചുവയസ്സുകാരൻ അജ്മലിനെയാണ അശ്വിൻ രക്ഷപ്പെടുത്തിയത്.

ചെക്യാട് ചാത്തോത്ത് നംഷിദ്-നസ്രത്ത് ദമ്പതികളുടെ മകൻ അഞ്ചു വയസ്സുകാരൻ അജ്മൽ ചോയിത്തോട്ടിൽ മുങ്ങിപ്പോയപ്പോൾ രക്ഷകനായി ചെക്യാട് കുന്നത്ത് ടിന്റു എന്ന് വിളിക്കുന്ന അശ്വിൻ കൃഷ്ണ അവതരിക്കുകയായിരുന്നു.

നിലവിളി കേട്ട് ചോയിത്തോട്ടിൽ മുങ്ങിത്താഴ്ന്നകുട്ടിയെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ അശ്വിൻ പോക്കറ്റിലുള്ള വിലപിടിപ്പുള്ള ഫോൺ നഷ്ടപ്പെടുന്നതൊന്നും ഓർക്കാതെ വെള്ളത്തിൽലേക്ക് എടുത്തുചാടുകയായിരുന്നു. അജ്മലിനെ രക്ഷിക്കുന്തിനിടെ ഫോൺ നഷ്ടമാവുകയും ചെയ്തു.

അലക്കാനെത്തിയ അയൽവാസി സ്ത്രീക്കൊപ്പം എത്തിയ അഞ്ചുവയസുകാരൻ തോട്ടിലെ വെള്ളത്തിൽ മുങ്ങിപ്പോയി ചുഴിയിൽ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സ്ത്രീയുടെ കരച്ചിൽ കേട്ട് അതുവഴി പോകുകയായിരുന്ന അശ്വിൻ കൃഷ്ണ വെള്ളത്തിൽ ചാടി കുട്ടിയെ ഏറെ സാഹസപ്പെട്ട് രക്ഷപ്പെടുത്തി. അജ്മലിന്റെ പിതാവ് നംഷിദിന്റെ സുഹൃത്തുക്കൾ അശ്വിൻ കൃഷ്ണയെ പാരിതോഷികം നൽകി അഭിനന്ദിച്ചു.

തലശ്ശേരി ക്രൈസ്റ്റ് കോളജ് ഡിഗ്രി വിദ്യാർത്ഥിയായ അശ്വിൻ കൃഷ്ണ, കൂലിപ്പണിക്കാരായ ചെക്യാട് കുന്നത്ത് കുമാരൻ കോമള ദമ്പതികളുടെ മകനാണ്.

Exit mobile version