തെരഞ്ഞെടുപ്പില്‍ 3000 ത്തിലധികം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ ബിജെപി, സ്ഥാനാര്‍ത്ഥി ക്ഷാമം കെ സുരേന്ദ്രന്റെ ജില്ലയിലും, വന്‍തിരിച്ചടി

തിരുവന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടില്‍ എത്തി നില്‍ക്കുകയാണ്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ 3000 ത്തിലധികം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥികളില്ലെന്നത് ബിജെപിയെ തളര്‍ത്തുന്നു. കണ്ണൂരിലെ രണ്ട് പഞ്ചായത്തില്‍ ഒറ്റ വാര്‍ഡില്‍ പോലും ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ല.

മലപ്പുറം ജില്ലയുടെ കാര്യമെടുത്തുപറയുകയാണെങ്കില്‍ 700 വാര്‍ഡിലും സ്ഥാനാര്‍ത്ഥികളില്ല. കാസര്‍ഗോഡ് ജില്ലയില്‍ എട്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ ഉള്‍പ്പെടെ 116 വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ല. കണ്ണൂര്‍ ജില്ലയിലെ 1684 തദ്ദേശ വാര്‍ഡില്‍ 337 സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടില്ല.

71 ഗ്രാമപഞ്ചായത്തിലെ 1167 ലെ 243 വാര്‍ഡിലും 11 ബ്ലോക്ക് പഞ്ചായത്തിലെ 149 ല്‍ 15 ഡിവിഷനിലും 8 നഗരസഭയിലെ 289 ല്‍ 79 വാര്‍ഡിലുമാണ് സ്ഥാനാര്‍ത്ഥികളില്ലാത്തത്. മലപ്പട്ടം, ചെറുകുന്ന പഞ്ചായത്തിലെ ഒരു വാര്‍ഡിലും സ്ഥാനാര്‍ത്ഥികളില്ല.

കോഴിക്കോട്ടും വയനാട്ടിലും സ്ഥിതി സമാനം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ജില്ലയാണ് കോഴിക്കോട്. ഇവിടെ എട്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡിലും രണ്ട് നഗരസഭാ വാര്‍ഡിലും ബിജെപി സ്ഥാനാര്‍ഥികളില്ല. നൊച്ചാട് പഞ്ചായത്ത് 15, 16 വാര്‍ഡുകളിലും കടലുണ്ടി നാലാം വാര്‍ഡിലും കക്കോടി ഏഴാം വാര്‍ഡിലും മണിയൂര്‍ ഒന്നാം വാര്‍ഡിലും തിരുവള്ളൂര്‍ 11, 13, 18 വാര്‍ഡുകളിലുമാണ് സ്ഥാനാര്‍ഥികളില്ലാത്തത്.

നഗരസഭകളില്‍ വടകര 29-ാം വാര്‍ഡിലും കൊയിലാണ്ടി എട്ടാം വാര്‍ഡിലും സ്ഥാനാര്‍ഥികളില്ല. വയനാട്ടില്‍ 74 വാര്‍ഡുകളിലാണ് പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളില്ലാത്തത്. ആകെയുള്ള 23 പഞ്ചായത്തില്‍ 44 വാര്‍ഡുകളില്‍ ബിജെപി മത്സരിക്കുന്നില്ല.
മലപ്പുറം ജില്ലയില്‍ 223 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ 190 ല്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളുള്ളത്.

12 നഗരസഭകളിലെ 479 ഡിവിഷനില്‍ 251 ഡിവിഷനിലും പാര്‍ട്ടി മത്സരിക്കുന്നില്ല. സമാന സ്ഥിതിയാണ് മറ്റ് ജില്ലകളിലും. എറണാകുളം ജില്ലയിലെ പല്ലാരി മംഗലം പഞ്ചായത്തില്‍ 13 വാര്‍ഡില്‍ ഒന്നിലാണ് എന്‍ഡിഎ മത്സരിക്കുന്നത്. ആലപ്പുഴ നഗരസഭയില്‍ വട്ടയാല്‍, വാടയ്ക്കല്‍, പവര്‍ഹൗസ്, ലജനത്ത്, വഴിച്ചേരി വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥിയില്ല.

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടണക്കാട് ഡിവിഷനില്‍ ആസ്തി കാണിക്കാത്തതിനാല്‍ പത്രിക തള്ളി. കായംകുളം നഗരസഭ 32-ാം വാര്‍ഡില്‍ ബിജെപി ജില്ലാ സെക്രട്ടറിക്കെതിരെ ബിഡിജെഎസ് റിബലായി മത്സരിക്കുന്നു. ഹരിപ്പാട് നഗരസഭ നാലാംവാര്‍ഡിലും മാവേലിക്കര നഗരസഭ 13-ാം വാര്‍ഡിലും ബിജെപിക്ക് റിബലുണ്ട്.കോട്ടയത്ത് 204 മുനിസിപ്പല്‍ വാര്‍ഡില്‍ ബിജെപി മത്സരിക്കുന്നത് 139 സീറ്റില്‍ മാത്രമാണ്.

Exit mobile version