എന്ത് മാസ്‌ക് , എന്ത് സാമൂഹിക അകലം; കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി പറശ്ശിനിക്കടവിലെ പുതിയ ബോട്ട് ജെട്ടി കാണാന്‍ ഒഴുകിയെത്തി ജനങ്ങള്‍

തളിപ്പറമ്പ്: പറശ്ശിനിക്കടവിലെ പുതിയ ബോട്ട് ജെട്ടി കാണാന്‍ കോവിഡ് നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി എത്തിയത് നിരവധി പേര്‍. മുപ്പതോളം പേര്‍ക്കെതിരെ തളിപ്പറമ്പ് എസ്‌ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ കേസെടുത്ത് പിഴ ഈടാക്കി. ബോട്ട് ജെട്ടി താല്‍ക്കാലികമായി അടപ്പിച്ചു.

പുതിയ ബോട്ട് ജെട്ടി കാണാനായി നിരോധനാജ്ഞയും കോവിഡ് സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ജനങ്ങള്‍ ഒഴുകിയെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി നോക്കിയപ്പോള്‍ കണ്ടത് കൊച്ചുകുട്ടികളും വയോധികരും ഉള്‍പ്പെടെ വന്‍ ജനക്കൂട്ടത്തെയാണ്.

ഭൂരിഭാഗം പേരും മാസ്‌ക്കും ധരിച്ചിരുന്നില്ല. സാമൂഹിക അകലവും പാലിച്ചിരുന്നില്ല. കഴിഞ്ഞദിവസം രാവിലെ മുതല്‍ ജനക്കൂട്ടം ഇവിടേക്ക് എത്തുന്നതു കണ്ട് നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ആളുകളെ ഒഴിപ്പിച്ച് ബോട്ട് ജെട്ടി താല്‍ക്കാലികമായി അടപ്പിച്ചു.

30 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. നിയന്ത്രണങ്ങള്‍ക്കു വിധേയമായി മാത്രമേ അടുത്ത ദിവസം മുതല്‍ ജെട്ടി തുറക്കാന്‍ അനുവദിക്കൂ എന്നു പൊലീസ് അറിയിച്ചു. പറശ്ശിനിക്കടവിലെ സ്വകാര്യ പാര്‍ക്കിങ് കേന്ദ്രങ്ങളും അടപ്പിച്ചിട്ടുണ്ട്.

പിന്നീട് ഇവിടേക്കു വന്ന വാഹനങ്ങളെ പൊലീസ് തന്നെ തടഞ്ഞു തിരിച്ചയച്ചു. നിരോധനാജ്ഞ ബോധവല്‍ക്കരണത്തിനായി പറശ്ശിനിക്കടവിലും പരിസരങ്ങളിലും പൊലീസിന്റെ നേതൃത്വത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റും നടത്തി.

Exit mobile version