ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ; കണിച്ചാറിൽ നിന്ന് രോഗിയുമായി കോഴിക്കോട്ടേക്ക് ചീറിപ്പാഞ്ഞത് ഒന്നരമണിക്കൂർ കൊണ്ട്; ആംബുലൻസ്‌ ഡ്രൈവർ ബെസ്റ്റിന് കൈയ്യടി

പേരാവൂർ: കണ്ണൂരിലെ കണിച്ചാറിൽ നിന്നും ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി രോഗിയുമായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് ആംബുലൻസ് എത്തിയത് അതിവേഗത്തിൽ. കോഴിക്കോട് മൈത്ര ആസ്പത്രിയിലേക്ക് കണിച്ചാർ പഞ്ചായത്തിന്റെ ആംബുലൻസ് പാഞ്ഞെത്തിയത് വെറും ഒരു മണിക്കൂറും 35 മിനിറ്റുമെടുത്തായിരുന്നു.

ആംബുലൻസിന്റെ വളയം പിടിച്ചത് ഡ്രൈവർ എൻഡി ബെസ്റ്റിനാണ്.ചുരുങ്ങിയ സമയം കൊണ്ട് 115 കിലോമീറ്റർ ദൂരം സഞ്ചരിച്ച് രോഗിയെ സുരക്ഷിതമായി എത്തിച്ച ബെസ്റ്റിനെ അഭിനന്ദിക്കുകയാണ് നാട്ടുകാർ. ശനിയാഴ്ച രാവിലെ ആറു മണിക്ക് പുറപ്പെട്ട ആമ്പുലൻസ് 7.35 ഓടെ മൈത്ര ആസ്പത്രിയിലെത്തി.

പേരാവൂർ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ കുമാരനെയാണ് ഹൃദയ മാറ്റ ശസ്ത്രക്രിയക്ക് കോഴിക്കോട് മൈത്ര ആസ്പത്രിയിലേക്ക് എത്തിച്ചത്. മാറ്റിവെക്കാനുള്ള ഹൃദയം ബേബി മെമ്മോറിയൽ ആസ്പത്രിയിൽ നിന്ന് മൈത്ര ആസ്പത്രിയിലേക്ക് എത്തിച്ചിരുന്നു.

ALSO READ- ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം, അയല്‍വാസികള്‍ അറസ്റ്റില്‍

ഈ ദൗത്യത്തിനായി വഴിയിൽ വിവിധ സ്റ്റേഷനുകളിലെ പോലീസ് ട്രാഫിക്ക് നിയന്ത്രിച്ച് ആമ്പുലൻസിന് വഴിയൊരുക്കിയതാണ് സഹായമായതെന്ന് ബെസ്റ്റിൻ പ്രതികരിച്ചു. ഇതിന് മുൻപും ബെസ്റ്റിൻ സമാനമായ രീതിയിൽ അത്യാസന്ന നിലയിലുള്ള രോഗിയെ ആസ്പത്രിയിലെത്തിച്ച് ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ട്. കണ്ണൂർ കേളകം സ്വദേശിയാണ് ബെസ്റ്റിൽ.

Exit mobile version