കുമ്മനം പ്രതിയായ തട്ടിപ്പ് കേസ് പണം കൊടുത്ത് ഒത്തുതീർപ്പാക്കുന്നു; പരാതിക്കാരനെ വർഷങ്ങളായി അടുത്തറിയാമെന്ന് കുമ്മനം

Kummanam Rajasekharan34

പത്തനംതിട്ട: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് എതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ്- വിശ്വാസ വഞ്ചനാക്കേസ് പണം കൊടുത്ത് ഒത്തുതീർപ്പാക്കുന്നു. കുമ്മനം ഉൾപ്പടെ ഒമ്പത് പ്രതികളാണ് കേസിലുള്ളത്. ആറന്മുള പോലീസാണ് കേസെടുത്ത് അന്വേഷണം തുടരുന്നത്. കുമ്മനം രാജശേഖരന്റെ പിഎ പ്രവീൺ വി പിള്ളയാണ് കേസിലെ ഒന്നാം പ്രതി. കുമ്മനം നാലാം പ്രതിയാണ്. പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയൻ, സേവ്യർ, ബിജെപി എൻആർഐ സെൽ കൺവീനർ എൻ ഹരികുമാർ, വിജയന്റെ ഭാര്യ കൃഷ്ണവേണി, മക്കളായ ഡാലിയ, റാണിയ, സാനിയ എന്നിവരാണു കേസിലെ മറ്റു പ്രതികൾ.

പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്‌സ് ബാനർ നിർമിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 30.70 ലക്ഷം തട്ടിയെന്നാണ് ആറന്മുള സ്വദേശിയുടെ പരാതിയിലാണു കേസ്. കേസ് വലിയ രാഷ്ട്രീയ വിവാദമായതോടെ പണം നൽകി ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ശബരിമല ദേവപ്രശ്‌നത്തിലടക്കം പങ്കെടുത്തിട്ടുള്ള ജ്യോതിഷിയായ പരാതിക്കാരൻ പുത്തേഴത്ത് ഇല്ലം സിആർ ഹരികൃഷ്ണന് പണം തിരികെ നൽകി കേസ് അവസാനിപ്പിക്കാനാണ് ശ്രമമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. പരാതിക്കാരനു പണം തിരികെ നൽകാൻ ന്യൂ ഭാരത് ബയോ ടെക്‌നോളജീസ് ഉടമ വിജയൻ സന്നദ്ധത അറിയിച്ചതായാണ് വിവരം.

അതേസമയം, ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള കുമ്മനം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായത് നേതൃത്വത്തിന് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ തന്നെ കുമ്മനം നാലാം പ്രതിയായ കേസ് നിയമ നടപടികളിലേക്കു കടക്കും മുൻപ് പരിഹരിക്കാനാണ് ശ്രമം.

അതേസമയം, പരാതിയുടെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും പരാതിക്കാരനെ ദീർഘനാളായി അറിയാമെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു. കമ്പനി ആരംഭിക്കുന്നതിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും എന്നും സാമ്പത്തിക കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും കുമ്മനം വിശദീകരിച്ചു. തന്റെ പിഎ പ്രവീണിന് ഇക്കാര്യത്തിൽ ബന്ധമുണ്ടായിരുന്നോ എന്നറിയില്ല. തന്നോടു പ്രാഥമികമായി അന്വേഷിക്കുക പോലും പോലീസ് ചെയ്തില്ലെന്നും കുമ്മനം പറഞ്ഞു.

കുമ്മനത്തിന്റെ പേഴ്‌സനൽ സെക്രട്ടറി പ്രവീൺ ബിസിനസിൽ പങ്കാളിയാകാൻ നിർബന്ധിച്ചതോടെ കമ്പനിയുടെ പേരിൽ കൊല്ലങ്കോട് കനറാ ബാങ്ക് ശാഖയിലേക്കു 36 ലക്ഷം രൂപ കൈമാറിയെന്നാണ് പരാതിക്കാരൻ പറയുന്നത്. വിഷയവുമായി ബന്ധപ്പെട്ട് മിസോറം ഗവർണർ ആയിരിക്കെയും ശബരിമലയിൽ സന്ദർശനം നടത്തിയപ്പോഴും താൻ കുമ്മനവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് പരാതിക്കാരൻ പറയുന്നു.

പണം നൽകിയെങ്കിലും പങ്കാളിത്ത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല. 500 രൂപയുടെ പത്രത്തിൽ കരാർ എഴുതി ബ്ലാങ്ക് ചെക്ക് സഹിതം നൽകി. പണം മടക്കി ചോദിച്ചപ്പോൾ പലപ്പോഴായി 4 ലക്ഷം കിട്ടി. പിന്നീട് പണമൊന്നും കിട്ടാതെ വന്നപ്പോഴാണു ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയതെന്നും പരാതിക്കാരൻ പറയുന്നു.

Exit mobile version