അഴീക്കോട് പ്ലസ്ടു കോഴക്കേസിൽ ലീഗിന് കുരുക്ക് മുറുകുന്നു; ജനറൽ സെക്രട്ടറി കെപിഎ മജീദിന്റെ മൊഴിയെടുത്ത് എൻഫോഴ്‌സ്‌മെന്റ്

കണ്ണൂർ: അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു കോഴ്‌സ് അനുവദിക്കാൻ കെഎം ഷാജി എംഎൽഎ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന സ്‌കൂളിന്റെ പരാതിയിൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദിന്റെ മൊഴിയെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കോഴിക്കോട്ടെ ഇഡിയുടെ മേഖല ഓഫീസിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ മൊഴിയെടുക്കൽ തുടരുകയാണ്.

ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൾ കരീം ചേലേരിയുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്. കോഴ സംബന്ധിച്ച് മുസ്ലിം ലീഗ് നേതൃത്വത്തിന് നേരത്തെ പരാതി നൽകിയ നൗഷാദ് പൂതപ്പാറയുടെ മൊഴി ഇന്നലെ എടുത്തിരുന്നു. കേസിൽ കെഎംഷാജിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്തമാസം പത്തിന് ചോദ്യം ചെയ്യും.

2014 ൽ അഴീക്കോട് സ്‌കൂളിന് പ്ലസ് അനുവദിച്ച് കിട്ടാൻ കെഎംഷാജി എംഎൽഎ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 31 ൽ അധികം പേർക്ക് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്.

Exit mobile version