‘ഓപ്പറേഷൻ റേഞ്ചർ’; തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ വീടുകളിലും ഒളിത്താവളങ്ങളിലും വ്യാപക റെയ്ഡ്; നിരവധി അറസ്റ്റ്

തൃശ്ശൂർ: തൃശ്ശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിലെ ഗുണ്ടാകേന്ദ്രങ്ങളിൽ വ്യാപക പോലീസ് റെയ്ഡ്. തൃശ്ശൂരിലെ തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ‘ഓപ്പറേഷൻ റേഞ്ചറി’ന്റെ ഭാഗമായി ഗുണ്ടാസംഘങ്ങളുടെ വീടുകളിലും ഒളിത്താവളങ്ങളിലും പോലീസ് ഒരേസമയം റെയ്ഡ് നടത്തിയത്. റെയ്ഡിൽ നിരവധി പേർ പോലീസ് കസ്റ്റഡിയിലായി. തോക്കടക്കം നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. തൃശ്ശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഗുണ്ടാകേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്. തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിൽ ഒരേ സമയമായിരുന്നു പോലീസ് പരിശോധന.

ക്രിമിനൽ സംഘങ്ങളെ നിരീക്ഷിക്കാൻ ഓരോ സ്റ്റേഷനിലും പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് തൃശ്ശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രൻ വ്യക്തമാക്കി. കൊടും കുറ്റവാളികൾ, മുൻ കുറ്റവാളികൾ, ഗുണ്ടാ സംഘങ്ങൾ എന്നിവരെ അവർ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുടെ തോതനുസരിച്ച് ലിസ്റ്റുകളായി തരം തിരിച്ചാണ് പോലീസ് നടപടി.

കുറ്റവാളികളുടെ പ്രവർത്തനങ്ങളും നിലവിലെ പ്രവർത്തനവും നിരീക്ഷിച്ച് തത്സമയ റിപ്പോർട്ടുകൾ നൽകാൻ ഇന്റലിജൻസ് പ്രവർത്തനം കാര്യക്ഷമമാക്കും. തൃശ്ശൂർ ഒല്ലൂരിലെ മിച്ചഭൂമി കോളനികളിലാണ് റെയ്ഡിന്റെ ഭാഗമായി പോലീസ് ആദ്യമെത്തിയത്. ഗുണ്ടാ സംഘാംഗങ്ങളുടെ ഒളിയിടങ്ങളും ആളൊഴിഞ്ഞ പറമ്പിലും മിന്നൽ പരിശോധന നടത്തി. ഇവിടെ നിന്ന് വടിവാൾ, വെട്ടുകത്തി ഉൾപ്പെടെയുളള ആയുധങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. മയക്കുമരുന്നുപയോഗിക്കാനുളള സിറിഞ്ചിന്റെ ശേഖരവും പിടിച്ചെടുത്തു.

മലപ്പുറത്ത് നടത്തിയ പരിശോധനയിൽ മൂന്നു പേർ അറസ്റ്റിലായി. നിലമ്പൂരിൽ നിന്ന് മൂന്നു വടിവാളുകളും ഒരു ഇരട്ടക്കുഴൽ തോക്കും പിടിച്ചെടുത്തു. പാലക്കാട് 140 ഇടങ്ങളിൽ പരിശോധന നടത്തി. ജില്ലാ, സംസ്ഥാന അതിർത്തികൾ കേന്ദ്രീകരിച്ചാണ് റെയ്ഡ്. അക്രമി സംഘങ്ങളെ ശക്തമായി അടിച്ചമർത്തുമെന്ന് ഡിഐജി എസ് സുരേന്ദ്രൻ പറഞ്ഞു. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധനയ്ക്ക് ഉണ്ടായിരുന്നു. വരുംദിവസങ്ങളിലും ഓപ്പറേഷൻ റേഞ്ചർ തുടരും.

Exit mobile version