എന്നും കൂടെയുണ്ടാകും, സജ്‌നയ്ക്ക് മാത്രമല്ല ശരീരത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തപ്പെടുന്ന നൂറുകണക്കിന് വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് നല്‍കുന്ന ഉറപ്പ്; രമേശ് ചെന്നിത്തല

കൊച്ചി: ജീവിക്കാന്‍ വേണ്ടി വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിക്കും സുഹൃത്തുക്കള്‍ക്കും മറ്റ് കച്ചവടക്കാരില്‍ നിന്ന് നേരിടേണ്ടി വന്ന ക്രൂരത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സജ്‌നയ്ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത്.

സജ്‌നയുടെ കൂടെ എന്നുമുണ്ടാകുമെന്ന് ഉറപ്പ് നല്‍കി എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണഘടന ഉറപ്പ് നല്‍കുന്ന മാന്യമായ ജീവിതം ട്രാന്‍സ്ജെന്ഡറുകളുടെ അവകാശമാണ്. അന്തസായി ജീവിക്കാനായി പൊരുതുന്ന ഈ സമൂഹം ആവശ്യപ്പെടുന്നത് തുല്യതയാണ്. അവര്‍ക്കൊപ്പം ഞാനും ഞാനുള്‍പ്പെടുന്ന പ്രസ്ഥാനവും എന്നും ഉണ്ടാകുമെന്ന് ചെന്നിത്തല വ്യക്തമാക്കി.

സ്വന്തമായി ബിരിയാണി ഉണ്ടാക്കി വില്‍പ്പന നടത്തുകയും മറ്റുള്ളവര്‍ക്ക് ജോലി നല്‍കുകയും ചെയ്ത തൃപ്പൂണിത്തുറയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീ സജ്നയ്ക്ക് അനുഭവിക്കേണ്ടി വന്ന അപമാനവും വേദനയും ഉള്ള് പൊള്ളിക്കുന്നതാണ്. ഉറ്റവര്‍ പോലും പുറംതള്ളുന്ന ഈ മനുഷ്യരെ അവഗണനയിലേക്കു തള്ളിവിടാതെ ചേര്‍ത്ത്പിടിക്കുമ്പോഴാണ് നാമൊരു പരിഷ്‌കൃത സമൂഹമാകുന്നതെന്ന് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.


കുറിപ്പിന്റെ പൂര്‍ണരൂപം

ഏറെ അപമാനത്തിനിരയായി കണ്ണീരോടെ തുറന്നു പറഞ്ഞു നമ്മുടെയെല്ലാം വേദനയായ സജ്‌ന ഷാജിയോട് സംസാരിച്ചു. എന്നും കൂടെയുണ്ടാകുമെന്ന് അവള്‍ക്ക് ഉറപ്പ് നല്‍കി. ഈ ഉറപ്പ് സജ്‌നയ്ക്ക് മാത്രമല്ല ശരീരത്തിന്റെ പേരില്‍ അപമാനിക്കപ്പെടുന്ന നൂറുകണക്കിന് വരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന് നല്‍കുന്ന ഉറപ്പ് കൂടിയാണ്.

അധ്വാനിച്ചു ജീവിച്ചുകൂടേയെന്ന് ട്രാന്‍സ്ജെണ്ടര്‍ സമൂഹത്തോട് നിരന്തരം ഉയരുന്ന ചോദ്യമാണ്. സ്വന്തമായി ബിരിയാണി ഉണ്ടാക്കി വില്‍പ്പന നടത്തുകയും മറ്റുള്ളവര്‍ക്ക് ജോലി നല്‍കുകയും ചെയ്ത തൃപ്പൂണിത്തുറയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീ സജ്നയ്ക്ക് അനുഭവിക്കേണ്ടി വന്ന അപമാനവും വേദനയും ഉള്ള് പൊള്ളിക്കുന്നതാണ്. ഉറ്റവര്‍ പോലും പുറംതള്ളുന്ന ഈ മനുഷ്യരെ അവഗണനയിലേക്കു തള്ളിവിടാതെ ചേര്‍ത്ത്പിടിക്കുമ്പോഴാണ് നാമൊരു പരിഷ്‌കൃത സമൂഹമാകുന്നത്. അജ്ഞതകൊണ്ടും തെറ്റിദ്ധാരണകൊണ്ടും ട്രാന്‍സ്‌ജെണ്ടര്‍ വിഭാഗങ്ങളോടുള്ള ഈര്‍ഷ്യയും ഭയവും സൃഷ്ടിക്കുന്ന ട്രാന്‍സ്‌ഫോബിയക്ക് ഇരയാകുകയാണ് ഇവര്‍. സ്വന്തം കാലില്‍ നില്‍ക്കാനായി പൊരുതുന്ന ഇവരോട് പോലീസ് ഉള്‍പ്പെടെ എത്രമോശമായിട്ടാണ് പെരുമാറുന്നത് എന്ന് സജ്നയുടെ അനുഭവത്തില്‍ നിന്ന് വ്യക്തമാകും.

അതിക്രമം അവസാനിപ്പിക്കാന്‍ തയാറാകാതെ വേട്ട തുടര്‍ന്നപ്പോഴാണ് കണ്ണീരോടെ സജ്ന വീഡിയോയില്‍ വേദന തുറന്നു പറഞ്ഞത്. ഈ കണ്ണീര്‍ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുകയായിരുന്നു. നടന്‍ ജയസൂര്യ സഹായമായി എത്തിയതും സജ്‌നയുടെ ബിരിയാണി ഏറ്റെടുത്ത് രണ്ടായിരം പേര്‍ക്ക് വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചു യൂത്ത്കോണ്‍ഗ്രസ് ഒക്ടോബര്‍ 18ന് പ്രഖ്യാപിച്ചിരിക്കുന്ന ബിരിയാണി ഫെസ്റ്റും ഏറെ സന്തോഷം നല്‍കുന്നു.

ഭരണഘടന ഉറപ്പ് നല്‍കുന്ന മാന്യമായ ജീവിതം ട്രാന്‍സ്ജെന്ഡറുകളുടെ അവകാശമാണ്. അന്തസായി ജീവിക്കാനായി പൊരുതുന്ന ഈ സമൂഹം ആവശ്യപ്പെടുന്നത് തുല്യതയാണ്. അവര്‍ക്കൊപ്പം ഞാനും ഞാനുള്‍പ്പെടുന്ന പ്രസ്ഥാനവും എന്നും ഉണ്ടാകും

Exit mobile version