ആശുപത്രികളില്‍ നിന്നെല്ലാം മടക്കി; പ്രസവ വേദനയില്‍ യുവതി ചികിത്സ തേടി അലഞ്ഞത് 14 മണിക്കൂറോളം

മഞ്ചേരി: ആശുപത്രികള്‍ കൈയ്യൊഴിഞ്ഞതോടെ പൂര്‍ണ ഗര്‍ഭിണി ചികിത്സ തേടിയലഞ്ഞത് 14 മണിക്കൂറോളം. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ 20കാരിയോടാണ് ആശുപത്രി അധികൃതരുടെ ക്രൂരത. ചികിത്സ അന്വേഷിച്ച് ഒരു സ്വകാര്യ ആശുപത്രി ഉള്‍പ്പെടെ മൂന്ന് ആശുപത്രികളില്‍ എത്തിച്ചെങ്കിലും എവിടെയും ചികിത്സ ലഭിച്ചില്ല.

ഇരട്ട കുട്ടികള്‍ക്ക് ഗര്‍ഭം ധരിച്ച യുവതിക്ക് നേരത്തെ കോവിഡ് പോസിറ്റീവ് ആയിരുന്നു. കഴിഞ്ഞ 15ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആവുകയും ചെയ്തു.നിശ്ചിത ദിവസം ക്വാറന്റീനും പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിനിടെ പ്രസവ വേദന അനുഭവപ്പെട്ടതോടെ ഇന്നലെ പുലര്‍ച്ചെ നാല് മണിക്ക് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡ് പോസിറ്റീവ് ആയ ഗര്‍ഭിണികള്‍ക്ക് മാത്രമാണ് ചികിത്സ ഉള്ളതെന്നും കോവിഡ് നെഗറ്റീവ് ആയതിനാല്‍ യുവതിയെ ചികിത്സിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതായി യുവതിയുടെ ഭര്‍ത്താവ് പറയുന്നു.

തുടര്‍ന്ന് ഇവിടെ നിന്നും 9,30ഓടെ യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ റെഫര്‍ ചെയ്ത രേഖകള്‍ ലഭിച്ചപ്പോള്‍ സമയം 11.30.കോഴിക്കോട് കോട്ടപ്പറമ്പിലെ മാതൃശിശു ആശുപത്രിയിലേക്ക് ആയിരുന്നു റഫര്‍ ചെയ്തത്.അവിടെ എത്തിയപ്പോള്‍ ഒപി സമയം കഴിഞ്ഞിരുന്നു.

അവിടെ ഗൈനക് ഡോക്ടര്‍മാര്‍ ഇല്ലെന്നും അതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കോഴിക്കോട് ഓമശേരിയില്‍ ഉള്ള സ്വകാര്യ ആശുപത്രിയില്‍ വിളിച്ച് ചോദിച്ചപ്പോള്‍ അവിടേക്ക് വരാന്‍ പറഞ്ഞു.

ഇവിടേക്ക് പോകും വഴി സ്വകാര്യ ആശുപത്രിയില്‍ നിന്നും തിരികെ ഫോണ്‍ വന്നു, അഡ്മിറ്റ് ചെയ്യണമെങ്കില്‍ കോവിഡ് പിസിആര്‍ ഫലം വേണമെന്നും ആന്റിജന്‍ ടെസ്റ്റ് ഫലം പോരെന്നും ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് പിസിആര്‍ ടെസ്റ്റിനു വേണ്ടി കോഴിക്കോടുള്ള സ്വകാര്യ ലാബില്‍ ഗര്‍ഭിണിയുമായി എത്തി.

എന്നാല്‍ ഫലം ലഭിക്കാന്‍ 24 മണിക്കൂര്‍ വേണമെന്ന് പറഞ്ഞു.പിന്നീട് മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പിസിആര്‍ പരിശോധനാഫലം വരാന്‍ സമയമെടുക്കുമെന്നു പറഞ്ഞതിനാല്‍ വീണ്ടും ആന്റിജന്‍ പരിശോധന നടത്തി. അപ്പോഴും നെഗറ്റീവ് ആയിരുന്നു ഫലം.

തുടര്‍ന്ന് യുവതിയെ സ്‌കാന്‍ ചെയ്തപ്പോള്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കുറവാണെന്നു കണ്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വൈകിട്ട് ആറോടെയാണ് യുവതിയെ ഇവിടെ പ്രവേശിപ്പിക്കാനായത്. എല്ലാ ആശുപത്രിയിലും കയറിയിറങ്ങി ഒടുവില്‍ 14 മണിക്കൂറുകള്‍ക്ക് ശേഷമാണ് യുവതിക്ക് ചികിത്സ ലഭിച്ചത്.

Exit mobile version