കടലുണ്ടി പുഴയില്‍ കാണാതായ ഏഴു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി; പിതാവിനുള്ള തിരച്ചില്‍ തുടരുന്നു

മലപ്പുറം: മലപ്പുറം കക്കാട് കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍പ്പെട്ട് കാണാതായി മുഹമ്മദ് ഷെമിലിന്റെ (ഏഴ്) മൃതദേഹമാണ് കണ്ടെത്തിയത്. പിതാവ് ഇസ്മായിലിനായി തെരച്ചില്‍ തുടരുകയാണ്. ഇന്നലെയാണ് ഇസ്മായിലിനെയും മുഹമ്മദ് ഷെമിലിനെയും ഒഴുക്കില്‍ പെട്ട് കാണാതായത്.

പുഴ കാണണമെന്ന് ആഗ്രഹമറിയിച്ച രണ്ട് മക്കളെയും കൊണ്ട് ഇസ്മയില്‍ പുഴ കാണിക്കാന്‍ കൊണ്ടുപോയപ്പോഴായിരുന്നു അപകടം. വെള്ളിയാഴ്ച രാവിലെ 11.30 നാണ് സംഭവം. ഇസ്മായില്‍ കക്കാട് ബാക്കിക്കയം ഭാഗത്ത് പുതിയ വീട് വെച്ചിരുന്നു. ഇവിടെക്ക് താമസം മാറിയിട്ട് പതിനെട്ട് ദിവസം മാത്രമായിട്ടുള്ളു. പുതിയ വീട്ടില്‍ എത്തിയത് മുതല്‍ തന്നെ കുട്ടികള്‍ പുഴയില്‍ കുളിക്കാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു.

എന്നാല്‍ ഇസ്മായില്‍ സമ്മതിച്ചിരുന്നില്ല. വെള്ളിയാഴ്ച കുളിക്കാന്‍ പോയ അയല്‍വാസിയായ കുട്ടിയോടൊപ്പം ഇവരും പുഴകാണാന്‍ പോകുകയായിരുന്നു. ആദ്യം മുഹമ്മദ് ,ഷെമില്‍ പുഴക്കടവിലേക്ക് ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി വീണു. കുട്ടിയെ തിരയുന്നതിനിടെ പിതാവ് ഇസ്മായിലും അപകടത്തില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുവായ പെണ്‍കുട്ടി വിവരമറിയിച്ചതോടെയാണ് നാട്ടുകാരറിയുന്നത്. കൂടെ ഉണ്ടായിരുന്ന മകന്‍ ശാനിബിനെ (ഒമ്പത്) അയല്‍വാസി രക്ഷപ്പെടുത്തി. അബൂദാബിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇസ്മായില്‍.

Exit mobile version