വീടിനുള്ളിൽ ഉറങ്ങിക്കിടക്കുന്നവരുടെ സ്വർണ്ണാഭരണം അടിച്ചുമാറ്റുന്നതിൽ വിദഗ്ധൻ; മോഷണം നടത്തിയാൽ മാന്യനായി ഒളിവു ജീവിതം; ഒടുവിൽ കള്ളൻ റഷീദ് പിടിയിൽ

തിരൂർ: അമ്പതോളം മോഷണ കേസുകളിൽ പ്രതിയും ജനലിനിടയിലൂടെ ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്ത് നിന്നും ആഭരണങ്ങൾ മോഷ്ടിക്കുന്നതിൽ വിദഗ്ധനുമായ കള്ളൻ ഒടുവിൽ പിടിയിൽ. മലപ്പുറം, എടവണ്ണ, ഒതായി സ്വദേശിയായ മോഷ്ടാവ് വെള്ളാട്ടുചോല റഷീദ്(46) ആണ് പിടിയിലായത്. കൽപകഞ്ചേരിക്കടുത്ത് കുറ്റിപ്പാലയിലെ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെയും മാതാവിന്റെയും സ്വർണ്ണാഭരണങ്ങൾ ജനലിന് ഉള്ളിലൂടെ മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

മോഷ്ടിച്ച ആഭരണങ്ങൾ വിൽപന നടത്തി ലഭിച്ച പണം കൊണ്ട് ലോറി വാങ്ങി അതിൽ പച്ചക്കറി കച്ചവടം നടത്തി ഒളിവിൽ താമസിക്കവെയാണ് പറവൂരിൽ നിന്നും ഇയാൾ പിടിയിലായത്. മോഷണം നടത്തിയശേഷം തമിഴ്‌നാട്ടിലേക്കോ തെക്കൻ ജില്ലകളിലേക്കോ ഒളിവിൽ പോയി അവിടെ ‘നല്ലപിള്ളയായി’ കഴിയുന്നതാണ് ഇയാളുടെ രീതി. തിരൂർ ഡിവൈഎസ്പി കെഎ സുരേഷ് ബാബുവിന്റെ നിർദേശത്തിൽ കൽപകഞ്ചേരി ഇൻസ്‌പെക്ടർ മുഹമ്മദ് ഹനീഫ, എസ്‌ഐ പ്രിയൻ എന്നിവരുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ പ്രമോദ്, മണികണ്ഠൻ, എഎസ്‌ഐ ജയപ്രകാശ്, രാജേഷ്, ബൈജു പീറ്റർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Exit mobile version