വിദേശത്തു നിന്നെത്തിയ പ്രവാസി യുവാവിനെ വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍, കുടിക്കാന്‍ വെള്ളം ചോദിച്ചിട്ട് പോലും നല്‍കിയില്ലെന്ന് യുവാവ്, സംഭവം മലപ്പുറത്ത്

എടപ്പാള്‍: വിദേശത്തുനിന്നെത്തിയ പ്രവാസിയായ യുവാവിനെ ബന്ധുക്കള്‍ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. എടപ്പാള്‍ സ്വദേശിയായ യുവാവിനാണ് ബന്ധുക്കളില്‍ നിന്നും ഈ ദുരനുഭവമുണ്ടായത്. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെത്തി യുവാവിനെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

യുവാവ് പുലര്‍ച്ചെ 4 മണിക്കാണ് വിദേശത്തു നിന്നു വീട്ടിലെത്തിയത്. എത്തുന്ന വിവരം നേരത്തേ തന്നെ യുവാവ് വീട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ യുവാവ് വീട്ടില്‍ കയറേണ്ടെന്നു ശാഠ്യം പിടിച്ചു.

വീട്ടിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ബന്ധുക്കള്‍ യുവാവിനെ വീട്ടിനുള്ളിലേക്ക് കയറ്റിയില്ല. കുടിക്കാന്‍ ഇത്തിരി വെള്ളം ആവശ്യപ്പെട്ടിട്ടു പോലും ആരും നല്കിയില്ലെന്ന് യുവാവ് പറഞ്ഞു. തൊട്ടടുത്ത് ഒഴിഞ്ഞു കിടക്കുന്ന വീടു തുറന്നു നല്കി അവിടെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതും നിരസിച്ചു.

വിവരമറിഞ്ഞ് എടപ്പാള്‍ സിഎച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ അബ്ദുല്‍ ജലീല്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ഇദ്ദേഹം ഇടപെട്ട് ആംബുലന്‍സ് എത്തിച്ച് മണിക്കൂറുകള്‍ക്കു ശേഷം യുവാവിനെ നടുവട്ടത്തെ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു.

Exit mobile version