തിരുവനന്തപുരം: സംസ്ഥാനത്തെ നാലാം ഘട്ട ലോക്ക്ഡൗണിനെ സംബന്ധിച്ച അന്തിമ മാനദണ്ഡങ്ങളിൽ തീരുമാനമായി. എസ്എസ്എൽസി, പ്ലസ്‌വൺ, പ്ലസ്ടു പരീക്ഷകൾ മേയിൽ നിന്നും ജൂണിലേക്ക് മാറ്റിവച്ചു. തീയതി പിന്നീട് അറിയിക്കും.
ബാർബർ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാം. മുടിവെട്ടാനായി മാത്രമായിരിക്കും അനുമതി. ഫേഷ്യൽ അനുവദിക്കില്ല. ബ്യൂട്ടിപാർലറുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയില്ല.
അതേസമയം, സംസ്ഥാനത്തെ മദ്യശാലകൾ ബുധനാഴ്ച തുറക്കും. ബെവ്‌കോ ഔട്ട്‌ലറ്റുകളാണ് തുറക്കുന്നത്. ബാറുകളിലെ പാഴ്‌സൽ കൗണ്ടറും ബുധനാഴ്ച മുതൽ തുറക്കും. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ചേർന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗമാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.
സ്‌കൂളുകളും കോളജുകളും അടച്ചിടണമെന്നാണ് നാലാം ഘട്ട ലോക്ക്ഡൗണിനെക്കുറിച്ചുള്ള കേന്ദ്രനിർദേശം. അതിനാലാണ് പരീക്ഷകളും സംസ്ഥാനത്ത് മാറ്റിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്.