സുരക്ഷിതരാണെന്നത് വെറും തെറ്റായ ധാരണ മാത്രം, രോഗലക്ഷണം കാണിക്കാത്തവര്‍ക്കും കൊറോണ പരിശോധനാഫലം പോസിറ്റീവ്; മുന്നറിയിപ്പുമായി പത്തനംതിട്ട കളക്ടര്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കൊറോണ രോഗികളുടെ എണ്ണം കുറവായതിനാല്‍ ജില്ല സുരക്ഷിതമാണെന്ന ധാരണ പലര്‍ക്കുമുണ്ട്, എന്നാല്‍ അതൊരു തെറ്റായ ധാരണയാണെന്ന് കളക്ടര്‍ പിബി നൂഹ്. കൊറോണ വൈറസിന്റെ യാതൊരു ലക്ഷണവും പ്രകടിപ്പിക്കാത്തവരില്‍ പോലും വൈറസ് ബാധ സ്ഥിരീകരിച്ചതായി കളക്ടര്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത് വിട്ട വീഡിയോയിലൂടെയാണ് ജില്ല കളക്ടര്‍ പിബി നൂഹ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച രണ്ട് രോഗികളില്‍ ഒരാള്‍ക്ക് രോഗബാധയുടെ യാതൊരു ലക്ഷണവും പ്രകടിപ്പിച്ചിരുന്നില്ലെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.

പത്തനംതിട്ട ജില്ലയില്‍ പുതുതായി രണ്ട് പോസിറ്റീവ് കേസുകളാണ് വന്നിട്ടുള്ളത്. അതില്‍ ഒരാള്‍ അടൂരെ കണ്ണന്‍കോവിലിലും മറ്റൊരാള്‍ ആറമുളയിലെ എരുമക്കോല്‍ എന്ന സ്ഥലത്തുനിന്നും ഉള്ളവരാണ്. കൊറോണ സ്ഥിരീകരിച്ച അടൂരിലെ 45 വയസ്സുള്ള വ്യക്തി ദുബായില്‍ നിന്ന് വന്നതാണെന്നും കളക്ടര്‍ വീഡിയോയില്‍ പറഞ്ഞു.

വീട്ടില്‍ ഇരിക്കാതെ കറങ്ങി നടക്കുന്നു എന്ന വ്യാപകമായ പരാതി കിട്ടിയതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ സാംപിള്‍ എടുക്കാന്‍ കാരണം. എന്നാല്‍ ഇദ്ദേഹത്തെ പരിശോധിച്ചപ്പോള്‍ യാതൊരു രോഗലക്ഷണവും ഇല്ലായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നെന്നും ഫലം വന്നപ്പോള്‍ അത് പോസിറ്റീവായി എന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനര്‍ഥം ലക്ഷണമില്ലാത്ത ആള്‍ക്കും കൊറോണ പോസിറ്റീവ് ആകാം എന്നാണ്. കേരളത്തിലെ പല ജില്ലകളിലും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും പത്തനം തിട്ട ജില്ലയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം കുറവാണ്. അതുകൊണ്ട് തന്നെ ജില്ല സുരക്ഷിതമാണെന്നൊരു ധാരണ പലര്‍ക്കുമുണ്ടെന്നും അതൊരു തെറ്റായ ധാരണയാണെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഈ ഫേസ്ബുക്ക് ലൈവില്‍ വന്നതെന്നും കളക്ടര്‍ പിബി നൂഹ് പറഞ്ഞു. നിലവില്‍ ജില്ലയില്‍ 12 കേസുകളാണ് ഉള്ളത്.

Exit mobile version