ദേവനന്ദയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ; കൂടുതൽ മൊഴി രേഖപ്പെടുത്തും; അച്ഛന്റെ മൊഴിയും രേഖപ്പെടുത്തും

കൊല്ലം: ഏഴുവയസുകാരി ദേവനന്ദയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ഉന്നയിച്ച സാഹചര്യത്തിൽ പ്രദേശത്തെ കൂടുതൽ ആളുകളുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിലാണ് മൊഴി എടുക്കുക. ശാസ്ത്രീയമായ തെളിവെടുപ്പ് നടത്തുന്നതിനും പോലീസിന് ആലോചന ഉണ്ട്. പെൺകുട്ടിയുടെ അച്ഛന്റെ മൊഴി ഇന്ന് രേഖപ്പെടുത്താനാണ് സാധ്യത.

പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ദുരൂഹതകളുടെ സൂചനകൾ ഒന്നും തന്നെ ഇല്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം. ദേവനന്ദയുടെ മൃതദേഹം വീട്ടുവളപ്പിൽ വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ ഇന്നലെ വൈകീട്ടാണ് സംസ്‌കരിച്ചത്.

വ്യാഴാഴ്ച രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ വീടിനോട് ചേർന്നുള്ള ഇത്തിക്കരയാറ്റിൽ നിന്ന് വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ദേവനന്ദ വ്യാഴാഴ്ചയ്ക്ക് ഉച്ചയ്ക്ക് മുമ്പ് മരിച്ചതായാണ് പോസ്റ്റുമോർട്ടത്തിലെ നിർണ്ണായക കണ്ടെത്തൽ. കുട്ടിയെ കാണാതായ ശേഷം ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചതായാണ് കണ്ടെത്തൽ. മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും ശരീരത്തിൽ കണ്ടെത്താനായിട്ടില്ല.

Exit mobile version