മലപ്പുറത്ത് പൗരത്വ നിയമത്തെ അനുകൂലിച്ചവര്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന ബിജെപി ആരോപണം വ്യാജം; എംപിക്ക് നേരെ പരാതിയുമായി അഡ്വക്കറ്റ് ,സുഭാഷ് ചന്ദ്രന്‍

മലപ്പുറം: പൗരത്വ നിയമത്തെ അനുകൂലിച്ച മലപ്പുറം കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചെന്ന ബിജെപി ആരോപണം വ്യാജം. എംപിയും ബിജെപി നേതാവുമായ ശോഭ കരന്തലജെയാണ് ഇത്തരമൊരു പ്രചരണം നടത്തിയത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ച പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നത്. വര്‍ഗീയത സൃഷ്ടിക്കുന്ന ശോഭയുടെ പോസ്റ്റിനെതിരെ ഇപ്പോള്‍ പരാതിയുമായി
രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കറ്റ് ,സുഭാഷ് ചന്ദ്രന്‍ കെആര്‍.

ഹിന്ദു , മുസ്ലീം വിഭാഗങ്ങള്‍ ഐക്യത്തോടും സൗഹാര്‍ദ്ദത്തോടും താമസിക്കുന്ന മലപ്പുറം ജില്ലയിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിനും വര്‍ഗ്ഗീയ കലാപങ്ങളുള്‍പ്പടെയുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുമാണ് ഇത്തരം തെറ്റായ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്.

ആളുകളെ തെറ്റുദ്ധരിപ്പിക്കുന്ന ഇത്തരം പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ശോഭാ കരന്തലജെക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 അ വകുപ്പു പ്രകാരവും മറ്റ് ഉചിത നിയമങ്ങള്‍ പ്രകാരവും കേസെടുത്ത് അന്വേഷണം നടത്തി ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും
സുഭാഷ് ചന്ദ്രന്‍ കെആര്‍ ആവശ്യപ്പെട്ടു.

” മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂര്‍ പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നിലനില്‍ക്കുന്നുണ്ട്. വെള്ളത്തിനായി പ്രദേശവാസികള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന കിണറിന്റെ ഉടമസ്ഥന്‍ കിണറ്റില്‍ വെള്ളം ക്രമാതീതമായി കുറഞ്ഞപ്പോള്‍ സമീപവാസികളോട് വെള്ളത്തിനായി മറ്റു സ്രോതസ്സുകളെ ആശ്രയിക്കാന്‍ ആവശ്യപ്പെട്ടു.

ഈ യഥാര്‍ത്ഥ വസ്തുത ബോധപൂര്‍വ്വം മറച്ചുവെച്ച് പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരെന്ന പേരില്‍ കുടിവെള്ളം നിഷേധിക്കുന്നുവെന്ന വ്യാജ പ്രസ്താവനയാണ് ശോഭാ കരന്തലജെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്.”

Exit mobile version