മുസ്ലിം ലീഗിന്റെ കൊടി പിടിച്ചതിന് മലയാളി യുവാവിനെ പാകിസ്താൻ ചാരനാക്കി സംഘപരിവാർ; പ്രതിഷേധിച്ചും കച്ചവട സ്ഥാപനങ്ങൾ അടപ്പിച്ചും ആക്രമണം

ബംഗളൂരു: മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായ മലയാളി യുവാവിനെ പാകിസ്താൻ ചാരനാക്കി ചിത്രീകരിച്ച് സംഘപരിവാർ പ്രവർത്തകരുടെ അഴിഞ്ഞാട്ടം. മുസ്ലിം ലീഗിന്റെ കൊടി പിടിച്ചതിനാണ് ബംഗളൂരുവിൽ വ്യവസായിയായ മലയാളിക്കെതിരെ സംഘപരിവാർ പ്രതിഷേധം. പിന്നാലെ, കണ്ണൂർ സ്വദേശി മുഹമ്മദ് അഫ്‌സലിന്റെ കച്ചവടസ്ഥാപനങ്ങൾ സംഘപരിവാർ പ്രവർത്തകർ ബലംപ്രയോഗിച്ച് അടപ്പിക്കുകയും ചെയ്തു. മുസ്ലിം ലീഗ് പതാകയ്‌ക്കൊപ്പമുളള അഫ്‌സലിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ച ശേഷമായിരുന്നു അതിക്രമം. പാനൂർ സ്വദേശിയായ മുഹമ്മദ് അഫ്‌സൽ മുപ്പത് വർഷത്തോളമായി ബംഗളൂരുവിനടത്തുളള ബിഡദിയിലാണ് കഴിയുന്നത്.

മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി അംഗമായ മുഹമ്മദ് അഫ്‌സലിന് പന്ത്രണ്ട് കച്ചവടസ്ഥാപനങ്ങളുണ്ട്. കഴിഞ്ഞ ദിവസം സംഘപരിവാർ അനുഭാവമുളള ഫേസ്ബുക്ക് പേജിൽ മുസ്ലിംലീഗ് പതാകയോടൊപ്പം അഫ്‌സലിന്റെ ചിത്രങ്ങളുളള പോസ്റ്റിൽ പാകിസ്താനിൽ നിന്നും വന്ന ഇയാൾ കേരളത്തിൽ നിന്നുള്ള ആളെന്ന വ്യാജേന ഇവിടെ ബിസിനസ് ചെയ്യുകയാണെന്നും മറ്റും എഴുതി വ്യാജപ്രചാരണം നടത്തുകയായിരുന്നു ചിലർ. പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ അഫ്‌സൽ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി.

ഈ സമയം നൂറോളം വരുന്ന സംഘപരിവാർ പ്രവർത്തകർ പ്രകടനമായെത്തി അഫ്‌സലിന്റെ കടകൾ അടപ്പിക്കുകയായിരുന്നു. തൊട്ടടുത്തുളള പഞ്ചർ കടയുടമയ്‌ക്കെതിരെയും സംഘപരിവാർ ആക്രമണം നടത്തി. മതചിഹ്നമുളള കൊടി അഴിച്ചുമാറ്റാൻ ആവശ്യപ്പെടുകയും ദേശീയ പതാക ഉയർത്തുകയുമായിരുന്നു. അഫ്‌സലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തു. രാമനഗര എസ്പി സംസാരിച്ചതിനെത്തുടർന്ന് പിൻമാറിയെങ്കിലും ഭീഷണി തുടരുന്നുവെന്ന് അഫ്‌സൽ പറഞ്ഞു. സംഭവത്തിൽ ഒൻപത് സംഘപരിവാർ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Exit mobile version