ദുരൂഹത വർധിപ്പിച്ച് രണ്ടാനച്ഛന്റേയും സാക്ഷിയുടേയും വെളിപ്പെടുത്തൽ

പാലക്കാട്: വാളയാർ അട്ടപ്പള്ളത്തെ സഹോദരിമാരുടെ മരണത്തിൽ ദുരൂഹത വർധിപ്പിച്ച് രണ്ടാനച്ഛന്റേയും സാക്ഷിയുടേയും വെളിപ്പെടുത്തൽ. മൂത്തമകളെ പ്രതികളിലൊരാൾ പീഡിപ്പിക്കുന്നത് കണ്ടുവെന്നും കുറേക്കാലമായി പീഡിപ്പിക്കുന്നുണ്ടെന്ന് മകൾ പറഞ്ഞിരുന്നുവെന്നുമാണ് രണ്ടാനച്ഛന്റെ വെളിപ്പെടുത്തൽ. അച്ഛനമ്മമാരെ അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ മിണ്ടാതിരുന്നതാണെന്ന് അന്ന് മകൾ പറഞ്ഞുവെന്നും ഇയാൾ വെളിപ്പെടുത്തുന്നു.

അതേസമയം, രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കാമെന്നാണ് മുഖ്യസാക്ഷികളിൽ ഒരാളായ അബ്ബാസിന്റെ വെളിപ്പെടുത്തൽ. കുട്ടിയുടെ കഴുത്തിൽ മാത്രമേ കുരുക്കുണ്ടായിരുന്നുള്ളൂ. വീടിന്റെ മോന്തായത്തിൽ കെട്ടിയ തുണി ചുറ്റിയിരുന്നതേയുള്ളൂ. അതിലാണ് തൂങ്ങിയതെങ്കിൽ കുട്ടി താഴെ വീഴുമായിരുന്നുവെന്നും അബ്ബാസ് പറഞ്ഞു.

മരിച്ചതിന്റെ പിറ്റേന്നാണ് മൂത്ത പെൺകുട്ടിയുടെ മൃതദേഹം താഴെയിറക്കിയത്. അവിടെയുണ്ടായിരുന്ന തന്നെ സാക്ഷിയായി കോടതിയിലേക്ക് വിളിച്ചെങ്കിലും വിസ്തരിച്ചില്ല. അപ്പോൾ പ്രതിഷേധം പോലീസുകാരെ അറിയിച്ചു. വിസ്തരിക്കണമെന്ന് പറഞ്ഞപ്പോൾ ഏത് കേസിന്റെ സാക്ഷിയാണെന്നുപോലും പറഞ്ഞുതന്നില്ല. മൂന്നുതവണയും കോടതിയിലെത്തിച്ച് തിരിച്ചുവിട്ടു. ഈ കേസുമായി ഒരുചോദ്യവും തന്നോട് ചോദിച്ചിട്ടില്ലെന്നും അബ്ബാസ് പറയുന്നു.

അതേസമയം, പ്രതികൾ സിപിഎമ്മുകാർ മാത്രമാണെന്ന് പറയാൻ കഴിയില്ലെന്നും രണ്ടാമത്തെ കുട്ടിയുടെ കേസിലുൾപ്പെട്ട പ്രദീപ് അയാളുടെ നാട്ടിൽ ബിജെപിയും ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണെന്ന് അറിയാമെന്നും അബ്ബാസ് പറയുന്നു.

Exit mobile version