പേയിളകിയ പശുവിന്റെ ആക്രമണത്തില്‍ വിറച്ച് ഒരു നാടാകെ; സ്ത്രീയുള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു

തളിപ്പറമ്പിനെയാകെ പരിഭ്രാന്തിയിലാക്കി പേയിളകിയതെന്നു സംശയിക്കുന്ന പശുവിന്റെ ആക്രമണ പരമ്പര.

കണ്ണൂര്‍: തളിപ്പറമ്പിനെയാകെ പരിഭ്രാന്തിയിലാക്കി പേയിളകിയതെന്നു സംശയിക്കുന്ന പശുവിന്റെ ആക്രമണ പരമ്പര. പശുവിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്കു പരുക്കേറ്റു. തളിപ്പറമ്പിനു സമീപം അടിക്കും പാറയിലാണ് ഇന്നലെ രാത്രിയും ഇന്നു പുലര്‍ച്ചെയുമായി അക്രമാസക്തയായ പശു നാടിനെ വിറപ്പിച്ചത്. പശുവിന്റെ കുത്തേറ്റു നിലത്തു വീണു തലയ്ക്കു പരിക്കേറ്റ അടിക്കുംപാറയിലെ പിവി നളിനി(58)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നു നാട്ടുകാരുടെയും അഗ്‌നിശമനസേനയുടെയും നേതൃത്വത്തില്‍ ഏറെ പണിപ്പെട്ടു പശുവിനെ പിടിച്ചുകെട്ടി.

സന്തോഷ് എന്ന പ്രദേശവാസിക്കും കുത്തേറ്റതായി പറയുന്നു. ഇന്നലെ രാത്രി മദ്രസയിലേക്കു പോവുകയായിരുന്ന കുട്ടികള്‍ക്ക് നേരെ പശു ചീറിയടുത്തിരുന്നു. കുട്ടികള്‍ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെട്ടു. ഇന്നു രാവിലെയാണു പശു വീണ്ടും അക്രമം തുടങ്ങിയത്. രാവിലെ ജോലിക്കും രാജരാജേശ്വര ക്ഷേത്രത്തിലേക്കും പോവുകയായിരുന്ന പലരെയും പശു ഓടിച്ചു. ഇതിനിടയിലാണു നളിനിയെയും കുത്തി വീഴ്ത്തിയത്.

തളിപ്പറമ്പ് നഗരത്തില്‍ അലഞ്ഞുതിരിയുന്ന പശുക്കള്‍ ജനങ്ങള്‍ക്കു ദുരിതമായി മാറിയിരിക്കയാണ്. ഇതില്‍ പെട്ടതാണ് അക്രമം നടത്തിയതെന്നു കരുതുന്നു. തെരുവുനായ്ക്കളുടെ കടിയേറ്റു പശുവിനു പേവിഷബാധയേറ്റിട്ടുണ്ടോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

Exit mobile version