ബലാത്സംഗ ശ്രമം തടഞ്ഞ 75 കാരിയെ 19 കാരന്‍ കൊലപ്പെടുത്തി ; കൊലപാതകം മറച്ചുവെച്ച അമ്മയും മകനും അറസ്റ്റില്‍

ബലാത്സംഗ ശ്രമത്തിന് പുറമെ, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അമ്മയ്ക്കും മകനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

ചണ്ഡിഗഡ്: ബലാത്സംഗം തടഞ്ഞ 75കാരിയെ വായില്‍ തുണി തിരുകിയ ശേഷം തലക്കടിച്ചു കൊന്നു. ഹരിയാനയിലെ ബിവാനി ജില്ലയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രാജ എന്ന 19 വയസുളള യുവാവിനെയും ഇയാളുടെ അമ്മയെയും പോലീസ് അറസ്റ്റു ചെയ്തു. ബലാത്സംഗ ശ്രമത്തിന് പുറമെ, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അമ്മയ്ക്കും മകനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രതിയായ രാജയുടെ വീടിനടുത്തുളള കടയില്‍ നിന്നാണ് കൊല്ലപ്പെട്ട വയോധിക സ്ഥിരമായി പാല്‍ വാങ്ങാറുണ്ടായിരുന്നത്. സംഭവദിവസം പാല്‍ക്കാരന്‍ കടയില്‍ എത്താന്‍ വൈകിയതിനാല്‍ തനിക്കുള്ള പാല്‍ വാങ്ങി വയ്ക്കാന്‍ പറയാനായി വയോധിക രാജയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. അവിടെ വെച്ച് രാജ, വയോധികയെ വീടിനകത്തേക്ക് ബലമായി പിടിച്ച് വലിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇത് എതിര്‍ത്ത വയോധികയുടെ വായിലേക്ക് ഷാള്‍ തിരുകി കയറ്റിയ ശേഷം അടുത്തുണ്ടായിരുന്ന കല്ലുപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

മരണം ഉറപ്പിച്ചശേഷം ഇയാള്‍ മൃതശരീരം വലിച്ചിഴച്ച് മുപ്പത് മീറ്റര്‍ അകലെയുള്ള വയോധികയുടെ വീട്ടുവളപ്പില്‍ കൊണ്ടിട്ടു. മാര്‍ക്കറ്റില്‍ പോയിരുന്ന രാജയുടെ അമ്മ തിരികെ വീട്ടിലെത്തിയപ്പോള്‍ വരാന്തയില്‍ രക്തം തളംകെട്ടിക്കിടക്കുന്നത് കണ്ടു. തുടര്‍ന്ന് മകനെ ചോദ്യം ചെയ്തു. വിവരം അറിഞ്ഞ ഇവര്‍ മകനെ രക്ഷിക്കാനായി വരാന്തയും റോഡിന്റെ കുറച്ചുഭാഗങ്ങളും കഴുകി വൃത്തിയാക്കുകയും ഹരിപ്പുരിലുള്ള ബന്ധുവീട്ടിലേക്ക് മാറുകയായിരുന്നു.

തൊട്ടടുത്ത ദിവസം വീടിന്റെ സമീപത്തുനിന്ന് വയോധികയുടെ മൃതശരീരം കണ്ടെത്തി. ഇവരുടെ മകന്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥനത്തില്‍ നടന്ന അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. രാജയെയും അമ്മയെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ രാജ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

Exit mobile version