22കാരിയായ യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞു; ദളിത് കുടുംബത്തിലെ പ്രായമായ രണ്ട് സ്ത്രീകളെ യുവാവ് കാര്‍ കയറ്റിക്കൊന്നു

സവര്‍ണജാതിയില്‍പ്പെട്ട 30 കാരനായ യുവാവ് സ്ത്രീകളുടെ നേരെ കാര്‍ ഓടിച്ചെത്തി ഇടിപ്പിക്കുന്നതിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

ലഖ്‌നൗ: ബലാത്സംഗശ്രമം ചെറുത്തതിനെ തുടര്‍ന്ന് ദളിത്കുടുംബത്തിലെ രണ്ടുപേരെ കാറുകയറ്റി കൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് ക്രൂരമായ സംഭവം നടന്നത്. സവര്‍ണജാതിയില്‍പ്പെട്ട 30 കാരനായ യുവാവ് സ്ത്രീകളുടെ നേരെ കാര്‍ ഓടിച്ചെത്തി ഇടിപ്പിക്കുന്നതിന്റെ സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. ദളിത് കുടുംബത്തിലെ 22കാരിയായ യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമം വീട്ടുകാര്‍ ചെറുത്തിരുന്നു. ഇതില്‍ ക്ഷുഭിതനായ യുവാവ് പ്രതികാരമായി വീട്ടുകാരെ വണ്ടിയിടിപ്പിച്ച് കൊല്ലുകയായിരുന്നു. സംഭവത്തില്‍ പ്രായമായ രണ്ടു സ്ത്രീകളാണ് കൊല്ലപ്പെട്ടത്. രണ്ട്‌പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

അപകടം എന്ന നിലയിലാണ് പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് ബലാത്സംഗശ്രമം ചെറുത്തതിന്റെ പ്രതികാരമായി യുവാവ് മനപൂര്‍വ്വം കാര്‍ ഇടിച്ചുകയറ്റുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞതോടെ ഇക്കാര്യങ്ങള്‍ കൂടി എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതായി സീനിയര്‍ പോലീസ് ഓഫീസര്‍ അതുല്‍ ശ്രീവാസ്തവ പറഞ്ഞു. ഒളിവില്‍ കഴിയുന്ന പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Exit mobile version