വന്ദേഭാരത് എക്സ്പ്രസില്‍ തീപിടിത്തം; ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് റെയില്‍വേ

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസില്‍ തീപിടിത്തം. ബുധനാഴ്ച കാണ്‍പുര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഒരു ബോഗിയില്‍ തീപിടിത്തമുണ്ടായത്. സംഭവം ഗുരുതരമല്ലെന്നും ആര്‍ക്കും അപകടം ഇല്ലെന്നും റെയില്‍വേ വ്യക്തമാക്കി.

ഡല്‍ഹിയിലേയ്ക്കുള്ള യാത്രയ്ക്കിടെ രാത്രി 7.04ന് കാണ്‍പുര്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് സംഭവം. സി-7 കോച്ചിന്റെ ട്രാന്‍സ്ഫോമറിനാണ് തീപിടിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് കോച്ചില്‍ ചെറിയ തോതില്‍ പുക ഉയരുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാരെത്തി തീയണയ്ക്കുകയും ട്രാന്‍സ്ഫോമറുമായുള്ള ബന്ധം വേര്‍പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് 25 മിനിറ്റ് കാണ്‍പുര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ പിന്നീട് യാത്ര തുടര്‍ന്നു. പത്തു മിനിറ്റിനു ശേഷം 7.39ന് വീണ്ടും ഇതേ കോച്ചില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പടര്‍ത്തി. കാണ്‍പുര്‍ സ്റ്റേഷനില്‍ വെച്ച് തീയണയ്ക്കാന്‍ ഉപയോഗിച്ച അഗ്‌നിശമന ഉപകരണത്തിലെ രാസവസ്തുവാണ് രണ്ടാമതും പുക ഉയരാന്‍ ഇടയാക്കിയതെന്നും പിന്നീട് 7.45ഓടെ ട്രെയിന്‍ യാത്ര തുടര്‍ന്നെന്നും റെയില്‍വേ വ്യക്തമാക്കി.

സര്‍വീസ് തുടങ്ങിയ ശേഷം വന്ദേഭാരത് എക്സ്പ്രസ് നേരിടുന്ന യാത്രാ തടസ്സങ്ങളുടെ നിരയിലെ ഒടുവിലത്തെ സംഭവമാണ് ഇത്. പരീക്ഷണ ഓട്ടത്തിലും തുടര്‍ന്ന് ഉദ്ഘാടനത്തിനു ശേഷമുള്ള സര്‍വീസിലും പല തവണ വന്ദേഭാരത് എക്സ്പ്രസിന് യാത്രാതടസ്സങ്ങള്‍ നേരിട്ടിരുന്നു.

ആദ്യ ദിനം മുതല്‍ തന്നെ ട്രെയിനിനു നേര്‍ക്ക് പലയിടത്തുവെച്ചും കല്ലേറുണ്ടാവുകയും ചില്ലുകള്‍ തകരുകയും ചെയ്തിരുന്നു. ഫ്ളാഗ് ഓഫ് ചെയ്തതിന്റെ രണ്ടാംദിനം തുണ്ട്ല ജംങ്ഷന് സമീപത്തുവെച്ച് ബ്രേക്ക് ജാമായി ട്രെയിന്‍ വഴിയില്‍ കുടുങ്ങിയത് വാര്‍ത്തയായിരുന്നു. ട്രാക്കിലേക്ക് കയറിയ പശുവിനെ ഇടിച്ചപ്പോഴാണ് ബ്രേക്കിന് തകരാറുണ്ടാകുകയും ചക്രങ്ങള്‍ തെന്നിമാറുകയും ചെയ്തത്. ഇതോടൊപ്പം നാലുകോച്ചുകളിലെ വൈദ്യുതി നിലക്കുകയും ചെയ്തിരുന്നു. അന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് യാത്ര പുനരാരംഭിക്കാനായത്.

ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഉത്തര്‍പ്രദേശിലെ തുണ്ട്‌ലയ്ക്കു സമീപം വെച്ച് ട്രെയിനിനു നേരെ കല്ലേറുണ്ടാവുകയും പിന്നീട് യാത്ര തുടര്‍ന്ന ട്രെയിന്‍, റെയില്‍ പാളത്തിലുണ്ടായിരുന്ന മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയും ചെയ്തു. എന്നാല്‍ സംഭവങ്ങളിലൊന്നും ആര്‍ക്കും അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല.

പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ട്രെയിനില്‍ രണ്ട് എക്സിക്യൂട്ടിവ് ക്ലാസ് ഉള്‍പ്പെടെ 16 എസി. കോച്ചുകളാണുള്ളത്. ഡല്‍ഹി-വാരണാസി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ട്രെയിനില്‍ ഒരേസമയം 1128 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.

Exit mobile version