കാമുകനും മുന്‍കാമുകനും ചേര്‍ന്ന് മര്‍ദിച്ചു, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി മരിച്ചു

ബംഗളൂരു: കാമുകന്റേയും മുന്‍കാമുകന്റെയും മര്‍ദനത്തിനിരയായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി മരിച്ചു. ചിക്കബാനവാര സ്വദേശി മോനിക്കയാണ് മരിച്ചത്. 22 വയസ്സായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

ഈ മാസം ഏഴിനായിരുന്നു മോനിക്കയ്ക്ക് മര്‍ദനമേറ്റത്. കാമുകന്‍ രാഹുല്‍, മുന്‍ കാമുകന്‍ ബബിത് എന്നിവരാണ് മോനിക്കയെ മര്‍ദിച്ചത്. നാലുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു ബബിത്തുമായുള്ള ബന്ധം മോനിക്ക വേര്‍പെടുത്തിയത്.

പിന്നീട് മൂന്നുമാസങ്ങള്‍ക്കു മുമ്പ് രാഹുലുമായി അടുത്തു. കഴിഞ്ഞ ഞായറാഴ്ച യുവതി രാഹുലിന്റെ വീട്ടില്‍ പോയി. മോനിക്ക രാഹുലിന്റെ വീട്ടിലുണ്ടെന്നറിഞ്ഞ മുന്‍ കാമുകന്‍ ബബിത് അവിടെയെത്തി. ഇതിനിടെ രാഹുലും മോനിക്കയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാഹുല്‍ മോനിക്കയെ മര്‍ദിക്കുകയും ചെയ്തു.

തുടര്‍ന്ന് മോനിക്ക ബബിത്തിന്റെ കൂടെ വീട്ടില്‍ പോയി. ഇവിടെ വെച്ച് ബബിത് ഹെല്‍മറ്റ് വെച്ച് മോനിക്കയുടെ തലയ്ക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ മോനിക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബബിത്തിന്റെ മര്‍ദനമാണ് മോനിക്കയുടെ മരണത്തിന് പ്രധാന കാരണം.

സംഭവത്തില്‍ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. ബബിത്തിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തത്.

Exit mobile version