സ്വന്തം പുസ്തകം വിറ്റുകിട്ടിയ പതിനായിരം രൂപ കിടപ്പുരോഗികളുടെ പരിചരണത്തിനായി ‘കാരുണ്യയ്ക്ക്’ സംഭാവന നല്‍കി ഓട്ടോ തൊഴിലാളി

ചങ്ങരംകുളം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഏറെ പ്രയാസപ്പെടുന്ന സാധാരണക്കാരനാണെങ്കിലും മോഹനന്‍ നന്നംമുക്ക് എന്ന ഓട്ടോ തൊഴിലാളി പുസ്തകമെഴുതുന്നത് സര്‍ഗ്ഗാവിഷ്‌കാരത്തിനു മാത്രമല്ല കാരുണ്യസ്പര്‍ശ്ശനത്തിനു കൂടിയാണ്.

നന്നംമുക്കില്‍ ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തുന്ന മോഹനന്‍ നന്നംമുക്ക് എന്ന ഓട്ടോഡ്രവറാണ് ഈ വേറിട്ട കഥാപാത്രം. മോഹനന്റെ ഈയിടെ പുറത്തിറങ്ങിയ മണ്ണെഴുത്ത് എന്ന കൃതി വിറ്റു കിട്ടിയ തുകയില്‍ നിന്ന് പതിനായിരം രൂപ മാറ്റി വെച്ചിരിക്കുന്നത് ചങ്ങരംകുളം കാരുണ്യം പെയിന്‍ പാലിയേറ്റിവിന്റെ കീഴിലുള്ള രോഗികളുടെ പരിചരണത്തിനാണ്. കാരുണ്യം ചെയര്‍മാന്‍ പിപിഎം അഷ്റഫ് തുക ഏറ്റുവാങ്ങി. അബ്ദുല്ലക്കുട്ടി കാളാച്ചാല്‍, കുഞ്ഞിമുഹമ്മദ് പന്താവൂര്‍, ഉസ്മാന്‍ പെരുമുക്ക് പ്രസംഗിച്ചു

നാടിന്റെ പഴയതും പുതിയതുമായ ചരിത്രഗതികളെ വിശദമായി പ്രതിപാദിക്കുന്നതാണ് മണ്ണെഴുത്ത് എന്ന ലേഖന സമാഹാരം. മതം, ശാസ്ത്രം, പ്രത്യയ ശാസ്ത്രം, സാമൂഹ്യം മുതലായ വിഷയങ്ങളാണ് അതിന്റെ ഉള്ളടക്കം.

എഴുത്തും വായനയും സര്‍ഗ്ഗാവിഷ്‌കാരവും മോഹനന്റെ ചെറുപ്പം മുതലുള്ള സിദ്ധിയാണ്. ഉടയാടയില്ലാത്ത കവിതകള്‍ എന്ന പേരില്‍ അടുത്തിടെ ഒരു കവിതാ സമാഹാരവും മോഹനന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Exit mobile version