കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താഴേ തട്ടിലുള്ള പ്രവര്‍ത്തനം മോശം; പാര്‍ട്ടി പ്രവര്‍ത്തകരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താഴേ തട്ടിലുള്ള പ്രവര്‍ത്തനം മോശമാണെന്ന് ചെന്നിത്തല പറഞ്ഞു. സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ക്ക് അറിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഭാരവാഹിയോഗത്തിലായിരുന്നു ചെന്നിത്തലയുടെ കടുത്ത വിമര്‍ശനം.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ താഴേ തട്ടിലുള്ള പ്രവര്‍ത്തനം മോശമാണ്, താഴേത്തട്ടില്‍ പ്രവര്‍ത്തനം സജീവമായില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകും. സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ക്ക് അറിയില്ല-ചെന്നിത്തല പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഹൈക്കമാന്‍ഡ് രൂപീകരിച്ച പ്രത്യേക സമിതിയുടെ ആദ്യത്തെ യോഗം തിരുവനന്തപുരത്ത് ചേര്‍ന്നു.തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി. ഹൈക്കമാന്‍ഡ് പ്രതിനിധികളായ അശോക് ഗെഹ്ലോത്ത്, ജി പരമേശ്വര എന്നിവരും പങ്കെടുത്തു. അതേസമയം തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളായ വി.എം.സുധീരനും കെ.മുരളീധരനും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തില്ല.

വിജയ സാധ്യതയാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രധാന മാനദണ്ഡമാക്കേണ്ടതെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതില്‍ വിട്ടുവീഴ്ച പാടില്ലെന്നും അവര്‍ നിര്‍ദേശിച്ചു.

തെരഞ്ഞെടുപ്പ് പത്രിക രൂപീകരണവും പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്രയും യോഗം ചര്‍ച്ച ചെയ്തു. പ്രകടന പത്രിക രൂപീകരണത്തിനായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പൊതുജനങ്ങളില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിക്കും. ഇതിനായി അദ്ദേഹം നാല് ജില്ലകളില്‍ സന്ദര്‍ശനം നടത്തും.

Exit mobile version