അജ്മാനില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം; സോഷ്യല്‍മീഡിയ തട്ടിപ്പിനിരയായി ഒമ്പത് യുവാക്കള്‍ ഭക്ഷണം പോലുമില്ലാതെ യുഎഇയില്‍ ദുരിതത്തില്‍

ദുബായ്: സോഷ്യല്‍മീഡിയ വഴിയുള്ള തട്ടിപ്പിന് ഇരയായി വിദേശത്ത് ഭക്ഷണം പോലുമില്ലാതെ ദുരിതത്തിലായി ഒമ്പത് മലയാളി യുവാക്കള്‍. യുഎഇയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയെന്ന പരസ്യം വിശ്വസിച്ച് പണം നല്‍കി വഞ്ചിതരായ യുവാക്കളാണ് അന്യദേശത്ത് ദുരിതജീവിതം നയിക്കുന്നത്. വിശാഖ്, ഐനാസ്, റഫീഖ്, നൗഫല്‍, അസ്ഹറലി, ഫാസില്‍, പ്രവീണ്‍, അര്‍ഷല്‍, അസീസ് എന്നിവരാണ് തട്ടിപ്പിനിരയായത്.

അജ്മാനിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റില്‍ മികച്ച ശമ്പളത്തിലുള്ള ജോലി വാഗ്ദാനം വിശ്വസിച്ചാണ് ഇവര്‍ പണം നല്‍കി തട്ടിപ്പ് സംഗത്തിന്റെ കൈയ്യില്‍ നിന്നും കൈപ്പറ്റിയ വിസയുമായി അജ്മാനിലെത്തിയത്. ഒരു റിക്രൂട്ടിങ് ഏജന്റ് ആണ് എഴുപതിനായിരം രൂപ വീതം വാങ്ങി ഇവരെ യുഎഇയില്‍ എത്തിച്ചത്. എന്നാല്‍, ഏജന്റ് നല്‍കിയത് സന്ദര്‍ശകവിസയായിരുന്നു.

ഇത് തിരിച്ചറിയാതെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇവര്‍ വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്. വിമാനത്താവളത്തില്‍ ഇവരെ സ്വീകരിക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ എത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, വിമാനമിറങ്ങിയ ശേഷം ആരും എത്തിയില്ല. സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ചതിക്കപ്പെട്ട വിവരം മനസ്സിലാകുന്നത്. നാട്ടില്‍ വാട്സ്ആപ്പ് സന്ദേശം കണ്ടാണ് ഇവര്‍ റിക്രൂട്ടിങ് ഏജന്റിനെ ബന്ധപ്പെട്ടത് .

ഇപ്പോള്‍ ദുബായ്, ഷാര്‍ജ, അജ്മാന്‍, അല്‍ ഐന്‍ എന്നിവിടങ്ങളിലായി ദുരിതത്തില്‍ കഴിയുകയാണ് ഒമ്പത് പേരും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുറികളിലാണ് താമസം. ശമ്പളം ഇല്ലാത്തതിനാല്‍ കൃത്യമായി ഭക്ഷണം പോലുമില്ല. നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്ക് വളരെ കൂടി നില്‍ക്കുന്നതിനാല്‍ പലര്‍ക്കും അതിനും സാധിക്കുന്നില്ല. ഇവിടെത്തന്നെ മറ്റെന്തെങ്കിലും ജോലി കിട്ടുമോ എന്ന ശ്രമവും ഇവര്‍ നടത്തുന്നുണ്ട്.

Exit mobile version