അജ്മാനില്‍ മരുഭൂമിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ കണ്ണൂര്‍ സ്വദേശിയുടേത്; പോലീസ് അന്വേഷണം ആരംഭിച്ചു

അജ്മാന്‍: അല്‍ തല്ലഹ് മരുഭൂമിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ മലയാളി യുവാവിന്റേത്. ഒന്നരമാസം മുന്‍പ് കാണാതായ കണ്ണൂര്‍ തലശ്ശേരി സിപി റോഡ് സ്വദേശി റാഷിദാ(33)ണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ഷാര്‍ജ മസ്ജിദ് സഹാബ ഖബര്‍ സ്ഥാനില്‍ വ്യാഴാഴ്ച കബറടക്കി. മരണകാരണം പോലീസ് അന്വേഷിച്ചു വരികയാണ്.

റാഷിദ് ഷാര്‍ജ വ്യവസായ മേഖലയായ സജയിലെ നാട്ടുകാരന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. റാഷിദിനെ ഒന്നര മാസം മുന്‍പാണ് കാണാതായത്. ഈ മാസം ഒന്‍പതിനാണ് അല്‍ തല്ല മരുഭൂമിയില്‍ ഒരു മരത്തിനടുത്ത് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് കടയുടമയെയും സഹോദരനെയും അറിയിച്ചു.

ഇദ്ദേഹത്തിന്റെ കീശയിലുണ്ടായിരുന്നത് സൂപ്പര്‍മാര്‍ക്കറ്റിലെ മറ്റൊരു ജീവനക്കാരനായ നൗഫലിന്റെ എമിറേറ്റ്‌സ് ഐഡി ആയതിനാല്‍, അയാള്‍ മരിച്ചു എന്നാണ് പോലീസ് അറിയിച്ചത്. എന്നാല്‍, കാണാതാകുന്നതിന് തലേ ദിവസമായിരുന്നു റാഷിദിന് എമിറേറ്റ്‌സ് ഐഡി ലഭിച്ചിരുന്നത്.

അതുകൊണ്ട് തമാശയ്ക്ക് മറ്റു ജീവനക്കാര്‍ റാഷിദിന്റെ പോക്കറ്റില്‍ അയാളറിയാതെ നൗഫലിന്റെ എമിറേറ്റ്‌സ് ഐഡി ഇടുകയായിരുന്നുവെന്നാണ് പറയുന്നത്. ഇക്കാര്യം പോലീസിനെ അറിയിക്കുകയും നൗഫലിനെ ഹാജരാക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മൃതദേഹം തിരിച്ചറിയാന്‍ സഹോദരനെയും സാമൂഹിക പ്രവര്‍ത്തകനും നാട്ടകാരനുമായ ഫസലിനെയും അനുവദിച്ചു. ശരീരം വെയിലേറ്റ് കറുത്ത് ചുളുങ്ങിപ്പോയ നിലയിലായതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നതായി ഫസല്‍ പറഞ്ഞു

കാണാതായ ദിവസവും പതിവുപോലെ രാവിലെ ഒന്‍പതിന് സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കെത്തിയ റാഷിദ് 11 മണിയോടെ പുറത്തേയ്ക്ക് പോകുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. അവിവാഹിതനായ റാഷിദിന് ബന്ധുക്കള്‍ നാട്ടില്‍ വിവാഹ ആലോചനകള്‍ നടത്തുന്നുണ്ടായിരുന്നു. പൊതുവേ ശാന്ത സ്വഭാവക്കാരനായ ഇദ്ദേഹത്തിന് വലിയ സൗഹൃദ വലയവുമുണ്ടായിരുന്നില്ല. സഹോദരന്‍ ദാവൂദ് അജ്മാനില്‍ ജോലി ചെയ്യുന്നു. റാഷിദിന് പ്രത്യേകിച്ച് പ്രശ്‌നങ്ങളോ പ്രയാസങ്ങളോ ഇല്ലായിരുന്നുവെന്ന് ദാവൂദ് പറയുന്നു.

Exit mobile version