സൗദിയും ഖത്തറും വൈരം അവസാനിപ്പിക്കുന്നു? ഖത്തറിനെ വാഴ്ത്തി സൗദി രാജകുമാരന്‍; സന്തോഷം അടക്കാനാകാതെ പ്രവാസികള്‍

സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും തളിര്‍ക്കുന്നു.

റിയാദ്: സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധം വീണ്ടും തളിര്‍ക്കുന്നു. തീവ്രവാദ ബന്ധമാരോപിച്ച് സൗദി ഖത്തറിന് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ മഞ്ഞ് ഉരുകിയേക്കുമെന്ന് സൂചന. ഒരു വര്‍ഷത്തോളമായുള്ള വൈരം അവസാനിക്കുന്നതിന്റെ സൂചനകള്‍ നല്‍കിയത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെയാണ്. സൗദിയില്‍ നടക്കുന്ന ആഗോള നിക്ഷേപ സമ്മേളനത്തിനിടെ സൗദി രാജകുമാരന്‍ ഖത്തറിനെ വാനോളം പുകഴ്ത്തിയതാണ് പശ്ചിമേഷ്യയില്‍ വീണ്ടും വാനം തെളിയുന്നതിന്റെ സൂചനകള്‍ സമ്മാനിച്ചത്.

റിയാദ് റിറ്റ്സ് കാള്‍ട്ടനിലെ ആഗോള നിക്ഷേപ സംഗമ വേദിയില്‍ അറബ് മേഖലയുടെ വികസന ഭാവി എന്ന വിഷത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍. പശ്ചിമേഷ്യയെ അടുത്ത മുപ്പത് വര്‍ഷത്തിനകം യൂറോപ്പാക്കുമെന്നായിരുന്നു കിരീടാവകാശിയുടെ പ്രഖ്യാപനത്തിനിടെയാണ് ഈ മേഖലയില്‍ വികസന നേട്ടമുണ്ടാക്കിയ ഖത്തറിനെ സല്‍മാന്‍ പുകഴ്ത്തിയത്.

സല്‍മാന്റെ വാക്കുകള്‍ക്ക് വമ്പന്‍ സ്വീകരണമാണ് വേദിയില്‍ ലഭിച്ചത്. അതേസമയം, ഇത് പുതിയ മാറ്റത്തിനുള്ള ചുവടുവെപ്പാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വ്യഖ്യാനം.

Exit mobile version