ദുബായ് ദേരയിലെ ഫ്‌ളാറ്റില്‍ തീപിടിത്തം: വേങ്ങര സ്വദേശികളായ ദമ്പതികളുള്‍പ്പടെ 16 പേര്‍ മരിച്ചു

അബുദാബി: ദുബായ് ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി ദമ്പതികളടക്കം 16 പേര്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിജേഷ് (38), ഭാര്യ ജെഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍.

മരിച്ചവരില്‍ രണ്ട് തമിഴ്‌നാട് സ്വദേശികളുള്‍പ്പെടെ നാല് ഇന്ത്യക്കാരും പത്ത് പാകിസ്താന്‍ സ്വദേശികളും രണ്ട് ആഫ്രിക്കന്‍ സ്വദേശികളും ഉള്‍പ്പെടുന്നു. പരുക്കേറ്റവരെ ദുബായ് റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് ആണ് അപകടം. ദേര ഫിര്‍ജ് മുറാറിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടത്തിയ സെക്യൂരിറ്റി ഗാര്‍ഡും മരിച്ചതായാണ് വിവരം. ഷോര്‍ട് സെര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

പുക ശ്വസിച്ച് ആണ് മലയാളികളായ റിജേഷും ഭാര്യ ജെഷിയും മരിച്ചതെന്നാണ് വിവരം. ഇവര്‍ താമസിച്ചുവന്നിരുന്ന മുറിയുടെ തൊട്ട് അടുത്തുളള മുറിയിലാണ് തീപിടിത്തമുണ്ടായത്. അവിടെ നിന്ന് പുക പടരുകയായിരുന്നു.

ദേരയില്‍ ട്രാവല്‍സ് ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു റിജേഷ്, ജെഷി ഖിസൈസ് ക്രസന്റ് സ്‌കൂള്‍ അധ്യാപികയായിരുന്നു. മൃതദേഹങ്ങള്‍ ദുബായ് പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version