ജയില്‍ മോചിതനാവുന്ന അബ്ദു റഹീമിന് വീണ്ടും കാരുണ്യത്തിന്റെ കരുതല്‍; ലുലു ഗ്രൂപ്പ് വീടൊരുക്കും, ബോബി ചെമ്മണ്ണൂര്‍ ജോലിയും നല്‍കും

കോഴിക്കോട്: സൗദിയില്‍ ജയില്‍ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന് വീടൊരുക്കാന്‍ ലുലു ഗ്രൂപ്പ്. നിലവില്‍ തറവാട് വീട് നില്‍ക്കുന്നിടത്താണ് പുതിയ വീട് നിര്‍മ്മിച്ച് നല്‍കുക. 18 വര്‍ഷമായി സൗദി ജയിലില്‍ കഴിയുകയാണ് അബ്ദു റഹീം. ജയില്‍ മോചനത്തിന് ആവശ്യമായ 34 കോടി കഴിഞ്ഞ ദിവസം ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ചിരുന്നു.

പിന്നാലെയാണ് ലുലു ഗ്രൂപ്പ് വീട് നിര്‍മ്മിക്കുമെന്ന് അറിയിച്ചത്. നാട്ടില്‍ മടങ്ങിയെത്തുന്ന റഹീമിനെ ജോലി നല്‍കാമെന്ന് ബോബി ചെമ്മണ്ണൂരും അറിയിച്ചിട്ടുണ്ട്. അബ്ദു റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി ആരംഭിച്ചു കഴിഞ്ഞു.

കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി രൂപ സമാഹരിച്ചതായി എംബസി യുവാവിന്റെ കുടുംബത്തെയും സൗദി ഭരണകൂടത്തെയും അറിയിച്ചിട്ടുണ്ട്.ഈദ് അവധി കഴിഞ്ഞ് സൗദിയില്‍ കോടതി തുറന്ന ശേഷമായിരിക്കും മോചനത്തിനായുള്ള ഔദ്യോഗിക നടപടികള്‍ ആരംഭിക്കുക. ഏപ്രില്‍ 16ന് മുമ്പ് മോചനദ്രവ്യം നല്‍കിയാല്‍ അബ്ദു റഹീമിനെ വിട്ടയക്കാമെന്ന് കാണിച്ച് യുവാവിന്റെ കുടുംബം നല്‍കിയ കത്ത് അഭിഭാഷകന്‍ മുഖേന കോടതിയില്‍ നല്‍കും. ശേഷം കോടതി അബ്ദു റഹീമിനെയും യുവാവിന്റെ ബന്ധുക്കളെയും വിളിച്ചു വരുത്തും. മോചന വ്യവസ്ഥ സംബന്ധിച്ച് സംസാരിക്കും. ശേഷം കോടതി മുഖാന്തരം ഇന്ത്യന്‍ എംബസി തുക യുവാവിന്റെ കുടുംബത്തിന് കൈമാറും. പിന്നെ കാലതാമസമില്ലാതെ മോചനവും സാധ്യമാകും .

സാധാരണ ഗതിയില്‍ ഈ നടപടി ക്രമങ്ങള്‍ക്ക് ഒരു മാസത്തെ കാലതാമസം ഉണ്ടാകും. അഭിഭാഷകന്‍ മുഖേന കോടതി നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ റിയാദിലെ മലയാളി കൂട്ടായ്മ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ബാങ്ക് അവധിയായതിനാല്‍ നാളെ മാത്രമേ സമാഹരിച്ച 34 കോടി രൂപ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറാന്‍ സാധിക്കു. വിദേശകാര്യ മന്ത്രാലയം എംബസി വഴി തുക കുടുംബത്തിന് നല്‍കും. കോടതി നിര്‍ദേശ പ്രകാരം മാത്രമാണ് തുക കൈമാറുക. വരുന്ന വ്യാഴാഴ്ച ഈദ് അവധി കഴിഞ്ഞ് കോടതി തുറക്കും.

Exit mobile version