ഒരേ മുറിയില്‍ കഴിഞ്ഞിരുന്ന എട്ട് പേര്‍ക്ക് കോവിഡ്, മനുഷ്യത്വം മാത്രമായിരുന്നു മരുന്ന്, സ്വന്തം മാതാവിനെ പോലെ ശുശ്രൂഷിച്ചത് കൂട്ടുകാരന്‍; പ്രവാസ ലോകത്തെ ഒരുമയുടെ അതിജീവനക്കുറിപ്പ് പങ്കുവെച്ച് മലയാളി യുവാവ്

കോഴിക്കോട്: കോവിഡ് രോഗികളെയും ക്വാറന്റീനില്‍ കഴിയുന്നവരേയും ഒറ്റപ്പെടുത്തുകയല്ല വേണ്ടത് മറിച്ച് മാനസിക ധൈര്യം നല്‍കി അവര്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്യേണ്ടതെന്ന് സമൂഹത്തോട് ആവര്‍ത്തിക്കുകയാണ് ഒരു പ്രവാസി മലയാളി കൂടി. ഷെരീഫ് മുഹമ്മദ് എന്ന ചെറുപ്പക്കാരന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

പ്രവാസലോകത്ത് കോവിഡ് ബാധിച്ച്, റൂമില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും രോഗബാധിതരായിട്ടും പരസ്പരം സ്‌നേഹവും സഹകരണവും രോഗം ഭേദമാക്കിയതെങ്ങനെയെന്നും സ്വന്തം മാതാവിനെ പോലെ ശുശ്രൂഷിച്ച കൂട്ടുകാരെനെക്കുറിച്ചും പറയുകയാണ് ഷെരീഫ് മുഹമ്മദ്.

കോവിഡാണോ, വിവരം കെട്ട ചില മനുഷ്യരാണോ കൂടുതല്‍ ഭയപ്പെടുത്തുന്നത് എന്ന തലക്കെട്ടോടെയാണ് ഷെരീഫ് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒരേ മുറിയില്‍ കഴിഞ്ഞിരുന്ന എട്ട് പേര്‍ക്കും കോവിഡ് പോസിറ്റീവ് ആയിരിക്കുകയും ഒരുമിച്ച് ക്വാറന്റീനില്‍ സഹവസിച്ച് സുഖപ്പെടുകയും ചെയ്തവരില്‍ ഒരാളാണ് ഈയുള്ളവന്‍. കൂട്ടത്തില്‍ ഒരാള്‍ ഫിലിപൈന്‍സ്, ഒരാള്‍ ശ്രീലങ്ക. മനുഷ്യത്വം മാത്രമായിരുന്നു മരുന്നെന്ന് ഷെരീഫ് പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

‘കോവിഡാണോ, വിവരം കെട്ട ചില മനുഷ്യരാണോ കൂടുതല്‍ ഭയപ്പെടുത്തുന്നത്.

ഒരേ മുറിയില്‍ കഴിഞ്ഞിരുന്ന എട്ട് പേര്‍ക്കും കോവിഡ് പോസിറ്റീവ് ആയിരിക്കുകയും ഒരുമിച്ച് ക്വാറന്റീനില്‍ സഹവസിച്ച് സുഖപ്പെടുകയും ചെയ്തവരില്‍ ഒരാളാണ് ഈയുള്ളവന്‍. കൂട്ടത്തില്‍ ഒരാള്‍ ഫിലിപൈന്‍സ്, ഒരാള്‍ ശ്രീലങ്ക. മനുഷ്യത്വം മാത്രമായിരുന്നു മരുന്ന്. അത്യാസന്ന ഘട്ടങ്ങള്‍ ഇല്ലാത്തത്ു കൊണ്ട് ഒരു ആശുപത്രിയും ഏറ്റെടുത്തില്ല. വീട്ടില്‍ കഴിയുവാനായിരുന്നു നിര്‍ദേശം. ശമ്പളം പോലും ഇല്ലാതെയിരുന്ന സഹവാസികള്‍ക്ക് ഭക്ഷണവും താമസവും ഒന്നും മുട്ട് വരാതെ പരസ്പരം സഹകരിച്ചു. കോവിഡ് എനിക്ക് ഒഴിച്ച് ആര്‍ക്കും വലിയ ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നില്ല. ചിലര്‍ക്ക് തലവേദനയില്‍ ഒതുങ്ങി, ചിലര്‍ ഒന്നും അറിഞ്ഞു പോലും ഇല്ല, എല്ലാവരും ടെസ്റ്റ് നടത്തിയതിനാല്‍ സമ്പര്‍ക്കം മൂലം സംഭവിച്ച വൈറസ് ബാധയാല്‍ പോസിറ്റീവ് ആണെന്നറിഞ്ഞു എന്ന് മാത്രം.
കോവിഡ് വന്നാല്‍ എന്താണ് അനുഭവം എന്ന് പലരും ചോദിക്കുന്നുണ്ട്, അവര്‍ക്ക് മനസിലാകുവാന്‍ ചുരുക്കി വിവരിക്കാം.
സമ്പര്‍ക്കം മൂലമാണു വൈറസ് വിരുന്ന് വന്നത്. വന്നതും അവനങ്ങ് ശരീരത്തിന്റെ സ്വസ്ഥത തെറ്റിച്ചു. കൂട്ടത്തില്‍ ഉള്ള രണ്ട് പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞപ്പോള്‍ അടുത്തുള്ള മഫ്‌റക്ക് ഹോസ്പിറ്റലിലേക്ക് പോയി. ഹോസ്പിറ്റലുകള്‍ അത്യാസന്ന നിലയില്‍ ഉള്ളവരേ മാത്രമേ സ്വീകരിക്കുന്നുള്ളു. നാഷണല്‍ സ്‌ക്രീനിങ് സെന്ററില്‍ പോയ്ി ടെസ്റ്റ് ചെയ്യുവാന്‍ നിര്‍ദേശം നല്‍കിയതല്ലാതെ ഹോസ്പിറ്റലില്‍ നിന്ന് ഒരു സഹായവും ലഭ്യമായില്ല.
സൗജന്യമായി ഗവണ്മെന്റ് ഒരുക്കിയ സ്‌ക്രീനിങ് സെന്ററിലെത്തി പരിശോധിച്ചപ്പോഴാണു പോസിറ്റീവ് ആണെന്നറിയുന്നത്. ക്ഷീണം മനസിനെയും ബാധിച്ചു. രുചി നഷ്ടപെട്ട് ഭക്ഷണം എന്നത് ഒട്ടും പറ്റാത്ത അവസ്ഥ. കിടക്കുക മാത്രമേ നിവൃത്തിയുള്ളു, എഴുന്നേറ്റ് നില്‍ക്കാന്‍ പറ്റാത്ത അത്രയും ക്ഷീണം. അര മണിക്കൂര്‍ ചുടുവെള്ളം കഴിക്കാതിരുന്നാല്‍ പോലും വറ്റി വരണ്ട നാവും അന്നനാളവും ഉണ്ടാക്കുന്ന അസ്വസ്ഥത പറയാവുന്നതിലും അപ്പുറമാണ്. ചുടുവെള്ളം മാത്രമാണു നാവിനു തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നത്. കൂട്ടത്തില്‍ ആവത് ഉണ്ടായിരുന്ന അനിയന്‍ സമദ് ഒരുമ്മയെ പോലെ ശുശ്രൂഷിച്ചു. ദോശയും ചമ്മന്തിയും തരും, ഒരെണ്ണം കഴിക്കാനായാല്‍ ഭാഗ്യം എന്ന നിലയില്‍.
ഒരാഴ്ച ഈ നിലയില്‍ തുടര്‍ന്നു. വിവരം അറിഞ്ഞ് സുഹൃത്തുക്കള്‍ പലരും വിളിക്കുവാന്‍ തുടങ്ങി. ഫോണില്‍ സംസാരിക്കുന്നത് ശ്വാസതടസവും ചുമക്കും കാരണമായതു കൊണ്ട് ഫോണ്‍ സ്വിച്ച് ഓഫ് ആക്കി. പലരും ഭക്ഷണവും മറ്റ് സഹായങ്ങളും എത്തിക്കാനായാണു വിളിക്കുന്നത്. എല്ലാം റൂമില്‍ ഉണ്ടായിരുന്നത്ു കൊണ്ട് ഒന്നും വേണ്ടി വന്നില്ല. ഒരു മരുന്നും പ്രത്യേകമായ് കഴിച്ചിട്ടില്ല. ഖത്തറില്‍ നഴ്‌സ് ആയ് ജോലി ചെയ്യുന്ന ഷഫി ( കസിന്‍ ) കാര്യങ്ങള്‍ പറഞ്ഞ്ു തന്നു.
രാവിലെ പാലില്‍ വെളുത്തുള്ളിയും രാത്രി പച്ചമഞ്ഞള്‍ അരച്ചും ഓരോ ഗ്ലാസ് കുടിക്കാന്‍ പറഞ്ഞു. തേനും കരിഞ്ചീരകവും ഒരു സ്പൂണ്‍ സേവിക്കണമെന്ന് രഘുവേട്ടന്‍ ഓര്‍മിപ്പിച്ചു. ഇത് കഴിച്ച് മൂന്നാം ദിവസം മുതല്‍ മാറ്റം വന്നു തുടങ്ങി. നാവിലെ വരണ്ട അവസ്ഥക്ക് ശമനം വന്നപ്പോള്‍ സമദ് ചുട്ട് തരുന്ന ദോശയുടെ എണ്ണവും കൂട്ടാന്‍ കഴിഞ്ഞു. ഒരാഴ്ച കഴിയുന്നതോടെ അസ്വസ്ഥതകള്‍ പയ്യെ വിട്ടൊഴിഞ്ഞു. ആദ്യ ടെസ്റ്റ് കഴിഞ്ഞ് 14 ദിവസം കഴിഞ്ഞതോടെ രണ്ടാമത് ടെസ്റ്റും നടത്തി നെഗറ്റീവ് ആയി മാറി. 13 കിലോ ശരീര ഭാരം കുറഞ്ഞു. ഏറ്റവും ബുദ്ധിമുട്ട് നേരിട്ടത് എനിക്ക് ആയിരുന്നെങ്കിലും കാര്യമായ സിംപ്റ്റംസ് കാണിക്കാതിരുന്ന റൂമിലെ പകുതി പേര്‍ അപ്പോഴും പോസിറ്റീവായ് തുടര്‍ന്നു. രണ്ടാമത് ടെസ്റ്റും പോസിറ്റീവായവരെ തൊട്ടടുത്ത ദിവസംതന്നെ യു എ ഇ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മന്റ് ഒരുക്കിയ ക്വാറന്റീന്‍ സെന്ററിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഗവണ്‍മന്റ് നല്ല താമസവും ഭക്ഷണവും സൗജന്യമായ് നല്‍കി. അവര്‍ അടുത്ത 14 ദിവസം കൊണ്ട് നെഗറ്റീവ് ആയി തിരികെ വന്നു. എല്ലാവരും പതുക്കേ ജോലിയിലേക്ക്… ഒരു മാസം പിന്നിട്ട് ഞാന്‍ നാട്ടിലേക്കും.
ഇത്രയും എഴുതിയത് ചില കാര്യങ്ങള്‍ പറയുവാന്‍ ആണ്. ആരും ഇല്ലാത്ത പ്രവാസ ലോകത്ത്, രാജ്യത്തിന്റെ അതിര്‍ വരമ്പുകളില്ലാതെ ബന്ധു ബലമില്ലാതെ മാനവികതയുടെ സ്‌നേഹക്കരുത്തില്‍ ഈ മഹാമാരിയെ അതിജീവിച്ചവരാണ് എന്നെ പോലെ പല പ്രവാസികളും. പ്രവാസി സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകകള്‍, സുഹൃദ് ബന്ധങ്ങളുടെ കൈത്താങ്ങ്, മനുഷ്യത്വവും സ്‌നേഹവും കരുതലും നല്‍കിയ പോറ്റമ്മ നാടായ യു എ ഇ ഗവണ്‍മന്റ് തുടങ്ങിയ എത്രയോ നല്ല അനുഭവങ്ങള്‍. രണ്ട് വര്‍ഷം ഇടവേളയില്‍ കോവിഡ് ഏല്‍പിച്ച ശാരീരിക മാനസിക സംഘര്‍ഷം ഇറക്കിവയ്ക്കാന്‍ നാട്ടിലേക്ക് വന്നപ്പോള്‍ ക്വാറന്റീന്‍ ഇടമായ വയനാടും മഴയും വീട്ടുകാരും നല്‍കുന്ന സാന്ത്വനം അളവില്ലാതെ ആഘോഷിക്കുകയാണു ഞാനിന്ന്. കേരള ഗവണ്മെന്റിന്റെ മികച്ച ശ്രദ്ധയും കൂട്ടുണ്ട്. എന്നും ഹെല്‍ത്തില്‍ നിന്നും പൊലീസ് സ്റ്റേഷനില്‍ നിന്നും കളക്ട്രേറ്റില്‍ നിന്നും വിളിച്ച് അന്വേഷിക്കും.
എങ്കിലും, സാമൂഹികമായ് ഈ മഹാമാരിയോട് നമ്മുടെ നാട് പുലര്‍ത്തുന്ന മനോഭാവം അത്യന്തം ദുഃഖകരമാണ്. ആറ്റിങ്ങലില്‍ ഒരു പ്രവാസിയുടെ മരണം, ഇന്നലെ കോട്ടയത്ത് കോവിഡ് ബാധിച്ച മൃതദേഹത്തോട് കാണിക്കുന്ന ക്രൂരത , നാട്ടുകാര്‍ ക്വാറന്റീനില്‍ കഴിയുന്നവരോട് കാണിക്കുന്ന മാനസികാവസ്ഥ, ഈ മഹാമാരിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ചില മാരക വൈറസുകള്‍ ഇവയെല്ലാം വാര്‍ത്തകളായ് മുന്നില്‍ വരുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട് എന്നത് ഒരു ചോദ്യ ചിഹ്നമായ് മുന്നില്‍ നില്‍ക്കുന്നു.’
ഷെരീഫ് ചേറ്റുവ

Exit mobile version