അബുദാബി ലുലുവിൽ നിന്നും ഒന്നരക്കോടി അപഹരിച്ച് മുങ്ങിയ കണ്ണൂർ സ്വദേശി പിടിയിൽ; അബുദാബി പോലീസിന് നന്ദി പറഞ്ഞ് ലുലു ഗ്രൂപ്പ്

അബുദാബി: അബുദാബിയിലെ ഖാലിദിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നിന്നും ഒന്നര കോടിയോളം രൂപ അപഹരിച്ച് മുങ്ങിയ ജീവനക്കാരൻ പിടിയിൽ. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസിനെ (38)യാണ് ഒളിവിൽ കഴിയുന്നതിനിടെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തത്.

ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫിസ് ഇൻ ചാർജായി ജോലി ചെയ്തുവരുന്നതിനിടെയാണ് ഇയാൾ ഒന്നര കോടിയോളം രൂപ ( ആറ് ലക്ഷം ദിർഹം) അപഹരിച്ച് കടന്നുകളഞ്ഞത്. ഇതുസംബന്ധിച്ച് ലുലു ഗ്രൂപ്പ് അബുദാബി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. പിടിയിലായ പ്രതിയെ സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നു പോലീസ് പറഞ്ഞു.

മാർച്ച് 25ന് ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് വരാതെയിരുന്നതിനാലാണ് ഇയാളെ കാണാതായ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹത്തിന്റെ കുറവ് അധികൃതർ കണ്ടെത്തി.

ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിന്റെ പാസ്‌പോർട്ട് കമ്പനിയാണ് സൂക്ഷിക്കുന്നത്. അതുകൊണ്ട് നിയാസിന് യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് അധികൃതർക്ക് ഉറപ്പായിരുന്നു. നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തുവരികയായിരുന്നു.

A;SP READ- നജീബിനെ ഇന്ന് കേരളം ആദരിക്കുന്നു: ബെന്യാമിന്‍ കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക നജീബിന് നല്‍കിയിട്ടുണ്ട്, ബ്ലെസി

എറണാകുളം വെണ്ണല ചളിക്കവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് മക്കളും അബുദാബിയിൽ നിയാസിന് ഒപ്പം താമസിച്ചിരുന്നെങ്കലും നിയാസിന്റെ തിരോധാനത്തിനു പിന്നാലെ ഇവർ നാട്ടിലേക്ക് മടങ്ങിയിരുന്നു. എംബസി മുഖേന നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിരുന്നു.

അതേസമയം, പരാതിയിന്മേൽ ഉടനടി നടപടിയുണ്ടായതിൽ അബുദാബി പോലീസിന്റെ ജനറൽ കമാൻഡിന് ലുലു അധികൃതർ നന്ദി അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്തതിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

Exit mobile version