കൊറോണ; ദമ്മാമില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ രണ്ട് മലയാളികള്‍ മരിച്ചു, മരിച്ചത് എറണാകുളം, തൃശ്ശൂര്‍ സ്വദേശികള്‍

റിയാദ്: കൊറോണ വൈറസ് ബാധിച്ച് സൗദി അറേബ്യയില്‍ രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം തൃശ്ശൂര്‍ സ്വദേശികളാണ് മരിച്ചത്. കുഞ്ഞപ്പന്‍ ബെന്നി (53), ബാലന്‍ ഭാസി (60) എന്നിവരാണ് മരിച്ചത്. ഇരുവരും ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

എറണാകുളം മുളന്തുരുത്തി സ്വദേശിയാണ് കുഞ്ഞപ്പന്‍ ബെന്നി. തൃശ്ശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശിയാണ് പട്ടിയാമ്പുള്ളി ബാലന്‍ ഭാസി. ഇരുവരെയും കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.

അതിനിടെയാണ് മരണം സംഭവിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിലാണ് ഇരുവരുടെയും മരണം നടന്നത്. മരിച്ച രണ്ടുപേരും വര്‍ഷങ്ങളായി സൗദിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇതോടെ ദമ്മാമില്‍ കൊറോണ ബാധിച്ച മരിച്ച മലയാളികള്‍ മൂന്നായി.

രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പന്ത്രണ്ടായി ഉയര്‍ന്നു.ഇതുവരെ മരിച്ച മലയാളികള്‍ ഇവരാണ്.

1.മദീനയില്‍ കണ്ണൂര്‍ സ്വദേശി ഷബ്‌നാസ് (29 വയസ്സ്), 2.റിയാദില്‍ മലപ്പുറം ചെമ്മാട് സ്വദേശി സ്വഫ്വാന്‍ (41), 3.റിയാദില്‍ മരണപ്പെട്ട വിജയകുമാരന്‍ നായര്‍ (51 വയസ്സ്), 4.മക്കയില്‍ മരണപ്പെട്ട മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി മുഹമ്മദ് എന്ന ഇപ്പു മുസ്ലിയാര്‍ (57 വയസ്സ്) 5.അല്‍ ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ മരണപ്പെട്ട ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശി ഹസീബ് ഖാന്‍ (51 വയസ്സ്), 6.ജിദ്ദയില്‍ മലപ്പുറം കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി പാറേങ്ങല്‍ ഹസ്സന്‍ (56) 7.മദീനയില്‍ മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂര്‍ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കര്‍ (59), 8.മക്കയില്‍ മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് (46), 9.റിയാദില്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43), 10.ദമ്മാമില്‍ മലപ്പുറം നിലമ്പൂര്‍ മരുത സ്വദേശി നെല്ലിക്കോടന്‍ സുവദേവന്‍ (52) എന്നിവരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.

Exit mobile version