റിയാദിൽ നിന്നുള്ള 149 പ്രവാസികളെ വഹിച്ച് വിമാനം ഇന്ന് രാത്രി കരിപ്പൂരിലേക്ക്; സംഘത്തിൽ 84 ഗർഭിണികളും 22 കുട്ടികളും

കോഴിക്കോട്: ലോക്ക് ഡൗൺ കാരണം നാട്ടിലെത്താനാകാതെ സൗദിയിൽ കുടുങ്ങിയ മലയാളികളേയും വഹിച്ചുകൊണ്ടുള്ള വിമാനം ഇന്ന് രാത്രി കരിപ്പൂരിലെത്തും. റിയാദിൽനിന്നുള്ള വിമാനമാണ് ഇന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. രാത്രി 8.30ന് എത്തുന്ന പ്രത്യേക വിമാനത്തിൽ 20 കോഴിക്കോട് ജില്ലക്കാർ ഉൾപ്പടെ 149 പേരാണുണ്ടാവുക.

വിമാനത്തിൽ ഏഴു പുരുഷൻമാരും 13 സ്ത്രീകളുമാണു കോഴിക്കോട് ജില്ലയിൽ നിന്നുള്ളത്. ഇവരിൽ 12 പേർ ഗർഭിണികളും അഞ്ച് പേർ 10 വയസിന് താഴെയുള്ള കുട്ടികളുമാണ്. ഇവരെ കർശന നിരീക്ഷണത്തിനായി വീടുകളിലേക്ക് അയക്കും. ബാക്കിയുള്ള മൂന്നു പേരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള കോവിഡ് കെയർ സെന്ററിലേക്ക് മാറ്റും. ഇന്നലത്തെ ദുബായി വിമാനത്തിൽ എത്തിയ 26 പേർ നിലവിൽ കൊവിഡ് കെയർ സെന്ററിലുണ്ട്.

സംസ്ഥാനത്തെ 13 ജില്ലകളിൽ നിന്നുള്ള 139 പേരും കർണാടക, തമിഴ്‌നാട് സ്വദേശികളായ 10 പേരുമാണ് ഇന്നത്തെ വിമാനത്തിൽ എത്തുന്നത്. യാത്രക്കാരിൽ ആകെ 84 പേർ ഗർഭിണികളാണ്. 22 കുട്ടികളും അഞ്ച് പേർ അടിയന്തര ചികിത്സക്കെത്തുന്നവരുമാണ്. എഴുപത് വയസിന് മുകളിൽ പ്രായമുള്ള മൂന്നു പേരും അമ്മമാരോടൊപ്പം തിരിച്ചെത്തുന്ന 15 കുട്ടികളും സംഘത്തിലുണ്ടാവും.

Exit mobile version