ഇനിമുതല്‍ കുവൈറ്റിലേക്ക് പ്രവേശിക്കണമെങ്കില്‍ കൊറോണയില്ലെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം, സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ അതേ വിമാനത്തില്‍ സ്വന്തം ചെലവില്‍ തിരിച്ചയക്കും

കുവൈറ്റ് സിറ്റി: കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കുവൈറ്റില്‍ പ്രതിരോധനടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കുവൈറ്റ് വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാര്‍ കോവിഡ് 19 ബാധയില്ലെന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കുവൈറ്റ് വ്യോമയാനമന്ത്രാലയം നിര്‍ദേശം നല്‍കി.

കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ ഉള്‍പ്പെടെ പത്തു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരോടാണ് പ്രവേശനം അനുവദിക്കണമെങ്കില്‍ കോവിഡ് 19 ബാധിതരല്ലെന്നു തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന് കുവൈറ്റ് സിവില്‍ ഏവിയേഷന്‍ വകുപ്പ് അറിയിച്ചിരിക്കുന്നത്. പുതിയ തീരുമാനം മാര്‍ച്ച് എട്ടുമുതലാണ് പ്രാബല്യത്തില്‍ വരിക.

അതത് രാജ്യങ്ങളിലെ കുവൈറ്റ് എംബസി അംഗീകൃത ഹെല്‍ത്ത് സെന്ററുകളില്‍നിന്നാണ് കോവിഡ് 19 ബാധിതരല്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടത്. അതേസമയം, സാക്ഷ്യപത്രത്തിനായി എംബസിയില്‍ എത്തുന്ന യാത്രക്കാരെ നിര്‍ദേശം സംബന്ധിച്ച് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നു പറഞ്ഞു ക്ലിനിക്കുകള്‍ മടക്കി അയക്കുകയാണ്.

GAMCAക്കു കീഴിലുള്ള മെഡിക്കല്‍ സെന്ററുകളില്‍ നിലവില്‍ കൊറോണ വൈറസ് പരിശോധനക്കുള്ള സംവിധാനമില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ അതേ വിമാനത്തില്‍ സ്വന്തം ചെലവില്‍ തിരിച്ചയക്കുമെന്നും ഇത്തരക്കാരെ കൊണ്ടുവരുന്ന വിമാനക്കമ്പനികള്‍ക്ക് പിഴ ചുമത്തുമെന്നും സിവില്‍ വ്യോമയാന വകുപ്പ് അറിയിച്ചു.

കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, അസര്‍ബൈജാന്‍, തുര്‍ക്കി, ശ്രീലങ്ക, ജോര്‍ജിയ, ലെബനോന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും നിര്‍ദേശം ബാധകമാണ്. പുതുതായി എത്തുന്നവര്‍ക്കും അവധി കഴിഞ്ഞു തിരിച്ചെത്തുന്നവര്‍ക്കും ഉത്തരവ് ബാധകമായിരിക്കും.കുവൈറ്റ് എംബസി ഇല്ലാത്ത രാജ്യങ്ങളില്‍, അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട അതോറിറ്റി അംഗീകരിച്ച ഹെല്‍ത്ത് സെന്ററുകളുടെ സര്‍ട്ടിഫിക്കറ്റ് മതിയാകും.

Exit mobile version