ജിദ്ദ: ഉംറ തീർത്ഥാടനത്തിനായും മദീന സന്ദർശനത്തിനും താൽക്കാലികമായ വിലക്ക് വിലക്കേർപ്പെടുത്തി സൗദി അറേബ്യ. സൗദി വിദേശ കാര്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസ് (കോവിഡ്-19) രോഗം പടർന്നു പിടിക്കുന്നതിനിടെയാണ് സൗദിയുടെ നടപടി. ഇതുവരെ സൗദിയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ കൊറോണ പടർന്നുപിടിക്കുകയാണ്.
കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർ ടൂറിസ്റ്റ് വിസയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നത് വിലക്കിയ സൗദി സ്വന്തം പൗരൻമാർ കൊറോണ സ്ഥിരീകരിച്ച മറ്റു രാജ്യങ്ങൾ സന്ദർശിക്കുന്നതും വിലക്കിയിട്ടുണ്ട്.
ഇതിനിടെ, ഗൾഫ് രാജ്യങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണം കൂടി വരികയാണ്. ബഹ്റൈനിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 33 ആയി. ഇറാനിൽ 19 പേരാണ് നിലവിൽ കൊറോണ പിടിപെട്ട് മരണപ്പെട്ടത്. 139 പേർക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.