ഉഴപ്പനെന്ന് വിളിച്ച് മറ്റ് അധ്യാപകര്‍ തഴഞ്ഞിട്ടും ആത്മവിശ്വാസം നല്‍കി കൈപിടിച്ചുയര്‍ത്തിയ ടീച്ചര്‍ക്ക് ആദരം; 25 വര്‍ഷങ്ങള്‍ക്കിപ്പുറം ദുബായിയില്‍ കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യത്തിലേക്ക് ഇന്ദിര ടീച്ചര്‍ക്ക് ശിഷ്യന്റെ ക്ഷണം!

എല്ലാ അധ്യാപകരും ഉഴപ്പനെന്ന് വിളിച്ച് പരിഹസിച്ചിട്ടും, തന്റെ ആത്മവിശ്വാസം ചോര്‍ത്തി കളഞ്ഞിട്ടും കൈ വിടാതെ കൂടെ നിന്ന് സഹാനുഭൂതി പകര്‍ന്ന ടീച്ചര്‍ക്ക് കാല്‍ നൂറ്റാണ്ടിനിപ്പുറം ശിഷ്യന്റെ ആദരം.

ദുബായ്: അന്ന് എല്ലാ അധ്യാപകരും ഉഴപ്പനെന്ന് വിളിച്ച് പരിഹസിച്ചിട്ടും, തന്റെ ആത്മവിശ്വാസം ചോര്‍ത്തി കളഞ്ഞിട്ടും കൈ വിടാതെ കൂടെ നിന്ന് സഹാനുഭൂതി പകര്‍ന്ന ടീച്ചര്‍ക്ക് കാല്‍ നൂറ്റാണ്ടിനിപ്പുറം ശിഷ്യന്റെ ആദരം. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ക്ലാസ് ടീച്ചറെ തേടിപ്പിടിച്ച് സന്ദര്‍ശകവിസയില്‍ ദുബായിയിലേക്ക് കൊണ്ടുവന്ന ശ്രീകുമാര്‍ അധ്യാപക-ശിഷ്യ ബന്ധത്തിന് പുത്തന്‍ നിറം നല്‍കിയിരിക്കുകയാണ്. എഴുപത്തിയൊന്നാം വയസ്സില്‍ ഇന്ദിര ടീച്ചര്‍ക്ക് ഗള്‍ഫിലേക്കുള്ള അപ്രതീക്ഷിത യാത്രയാണ് ദുബായിയില്‍ ഇതിനകം ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ശ്രീകുമാര്‍ ഒരുക്കിയിരിക്കുന്നത്.

തൃശ്ശൂര്‍ ശ്രീമൂലം തിരുനാള്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പഴയ പത്താംക്ലാസുകാരന്‍ ശ്രീകുമാറാണ് കാല്‍നൂറ്റാണ്ടിനിപ്പുറം തന്റെ ക്ലാസ് ടീച്ചറെ ദുബായിലേക്ക് കൊണ്ടുവന്നത്. പഠനത്തില്‍ ഉഴപ്പനായ താന്‍ രക്ഷപ്പെടില്ലെന്ന് മറ്റ് അധ്യാപകര്‍ പരിഹസിച്ചപ്പോള്‍ ആത്മവിശ്വാസം പകര്‍ന്ന് കൂടെ നിന്ന കണക്കു ടീച്ചറെ ദുബായില്‍ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തപ്പോഴും മറക്കാന്‍ ശ്രീകുമാര്‍ തയ്യാറായില്ല. അധ്യാപികയെന്നതിലുപരി തനിക്ക് അമ്മയെ പോലെയായിരുന്നു ടീച്ചറെന്ന് ശ്രീകുമാര്‍ പറയുന്നു.

പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തിലേക്കയക്കുന്ന കാലത്ത് തന്നെ തേടിപ്പിടിച്ച് ഗള്‍ഫിലേക്ക് കൊണ്ടുന്ന ശിഷ്യന്റെ സ്‌നേഹത്തിനു മുന്നില്‍ ഇന്ദിരടീച്ചര്‍ക്ക് പറയാന്‍ വാക്കുകളില്ല. പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റുമായി ഗള്‍ഫിലേക്കെത്തിയ ശ്രീകുമാര്‍ ഇന്ന് അഞ്ചോളം കമ്പനിയുടെ ഉടമയാണ്.

ഒരു മാസത്തെ സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ ടീച്ചര്‍ അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങും.

Exit mobile version