പികെ കുഞ്ഞാലിക്കുട്ടിക്ക് 15 ബാങ്ക് അക്കൗണ്ടുകള്‍; ഭാര്യയുടെ പേരില്‍ എട്ട് ബാങ്ക് അക്കൗണ്ടുകള്‍

തിരുവനന്തപുരം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടിക്ക് സ്വന്തമായുള്ളത് 15 ബാങ്ക് അക്കൗണ്ടുകള്‍. തിരുവനന്തപുരം സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയിലുളള രണ്ട് അക്കൗണ്ടുകള്‍ ഉള്‍പ്പടെയാണിത്. കഴിഞ്ഞദിവസം സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മലപ്പുറം ജില്ലയിലെ ഊരകത്തെ സഹകരണ ബാങ്കിലാണ് കൂടുതല്‍ അക്കൗണ്ടുകള്‍ ഉളളത്. ഇവിടെ ഏഴ് അക്കൗണ്ടുകളാണ് ഉളളത്. ഇതില്‍ ആദ്യത്തേത് കറന്റ് അക്കൗണ്ടാണ്. ഇതില്‍ 5515 രൂപയാണ് നിക്ഷേപം. എന്നാല്‍ മറ്റ് ആറ് അക്കൗണ്ടുകളിലായി 31600 രൂപ, 114520 രൂപ, 30430 രൂപ, 63675 രൂപ, 46900 രൂപ, 15300 രൂപ എന്നിങ്ങനെയാണ് നിക്ഷേപം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മലപ്പുറം ശാഖ, ഇന്റസ്ഇന്റ് മലപ്പുറം ശാഖ, കോട്ടക്കല്‍ സഹകരണ അബന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുല്‍ത്താന്‍ ബത്തേരി, കാത്തലിക് സിറിയന്‍ ബാങ്ക് മലപ്പുറം, ഐസിഐസിഐ ബാങ്ക് മലപ്പുറം എന്നിവിടങ്ങളിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയ്ക്ക് അക്കൗണ്ടുളളത്.

മലപ്പുറത്തെ ട്രഷറിയിലുളള സേവിങ്‌സ് അക്കൗണ്ടില്‍ 2,82,156 രൂപയാണ് പികെ കുഞ്ഞാലിക്കുട്ടിക്ക് നിക്ഷേപമുളളത്. തിരുവനന്തപുരത്തെ സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയില്‍ 13,40,986 രൂപയുണ്ട്. മലപ്പുറത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ ഭാര്യക്കും തുല്യ പങ്കാളിത്തം ഉള്ള അക്കൗണ്ടിലെ നിക്ഷേപത്തില്‍ 16,13,190.19 രൂപയാണ് കുഞ്ഞാലിക്കുട്ടിയുടേത്.

മലപ്പുറത്ത് ഇന്റസ്ഇന്റ് ബാങ്കിന്റെ ശാഖയിലും ഭാര്യക്ക് തുല്യ പങ്കാളിത്തമുളള നിക്ഷേപമുണ്ട്. ഇതില്‍ 4,69,916.78 രൂപയാണ് കുഞ്ഞാലിക്കുട്ടിയുടേതായുളളത്. മലപ്പുറത്ത് ഐസിഐസിഐ ബാങ്കില്‍ 3,61,645.39 രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇതേ ബാങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി പുതിയതായി ഒരു അക്കൗണ്ട് തുറന്നു. അതില്‍ 4,05,000 രൂപയാണ് നിക്ഷേപം. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലെ സബ് ട്രഷറിയിലുളള മറ്റൊരു അക്കൗണ്ടില്‍ 40383 രൂപയുടെ നിക്ഷേപമുണ്ട്. ഇവയ്ക്ക് എല്ലാം പുറമെ ഡല്‍ഹിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാര്‍ലമെന്റ് ഹൗസ് ബ്രാഞ്ചില്‍ 9,63,061.20 രൂപയും ഉണ്ട്.

Exit mobile version