‘മഞ്ഞുമ്മൽ ബോയ്‌സ്’ വിജയം മുതലെടുത്ത് ‘വർഷങ്ങൾക്ക് ശേഷം’ നിർമാതാവ്; തമിഴ്‌നാട്ടിൽ റിലീസ് ചെയ്യാൻ ചോദിച്ചത് 15 കോടി; ആരോപണം

ഈയടുത്ത് റിലീസായ മലയാള സിനിമകളിൽ മികച്ച വിജയം നേടിയ മറ്റൊരു മലയാള സിനിമയാണ് വിനീത് ശ്രീനിവാസൻ-ധ്യാന്-പ്രണവ് മോഹൻലാൽ ചിത്രം ‘വർഷങ്ങൾക്ക് ശേഷം’. ഈ സിനിമ തമിഴ്‌നാട്ടിൽ റിലീസ് ചെയ്യാൻ വേണ്ടി നിർമാതാവ് വൈശാഖ് സുബ്രഹ്‌മണ്യം 15 കോടി ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി തമിഴ് നിർമാതാവ് ജി ധനഞ്ജയൻ.

‘മഞ്ഞുമ്മൽ ബോയ്സ്’ വിജയകരമായി ഓടിക്കൊണ്ടിരുന്ന സമയത്തായിരുന്നു വൈശാഖ് സുബ്രഹ്‌മണ്യത്തെ ‘വർഷങ്ങൾക്ക് ശേഷം’ സിനിമയ്ക്ക് വേണ്ടി സമീപിച്ചതെന്നും 15 കോടിയാണ് ചോദിച്ചതെന്നും ധനഞ്ജയൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

പൊതുവെ മലയാളം സിനിമകൾക്ക് ഒരു കോടി നൽകുന്നതുതന്നെ അധികമാണെന്നും തമിഴ്‌നാട്ടിൽ മഞ്ഞുമ്മൽ ബോയ്‌സ് നേടിയ വിജയമാണ് വൈശാഖ് ഇത്രയും വമ്പൻ തുക ചോദിക്കാൻ കാരണമെന്നും വിശദീകരിച്ചു. ‘മഞ്ഞുമ്മൽ ബോയ്‌സ് തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന സമയമായിരുന്നു അത്. ആ സമയത്താണ് വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം സിനിമയുടെ ട്രെയിലർ കാണുന്നത്. അത് ഇഷ്ടപ്പെട്ടു. തുടർന്ന് നിർമാതാവിനെ വിളിക്കുകയായിരുന്നു.

തുടർന്ന് സിനിമ തമിഴ്‌നാട്ടിൽ റിലീസ് ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. റീസണബിളായ ഒരു പൈസ പറയുമെന്നാണ് വിചാരിച്ചത്. എന്നാൽ 15 കോടിയാണ് അദ്ദേഹം ചോദിച്ചത്. മലയാളത്തിൽ പറഞ്ഞതുകൊണ്ട് ആദ്യം മനസിലായില്ല. 15 ആണോ 1.5 ആണോ എന്ന് താൻ എടുത്ത് ചോദിച്ചു. 15 കോടിയാണ് എന്ന് പറഞ്ഞു. ആരെങ്കിലും 15 കോടി തന്നാൽ കൊടുത്തേക്കാൻ താൻ പറയുകയായിരുന്നു എന്നും ധനഞ്ജയൻ പറഞ്ഞു.

ALSO READ- ‘ടർബോ’ ലുക്കിൽ സ്‌റ്റൈലിഷായി എത്തി; ഭാര്യ സുൽഫത്തിനൊപ്പം വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി

മഞ്ഞുമ്മൽ ബോയ്സിനേക്കാൾ മികച്ച പടമാണ് ഇത് എന്നായിരുന്നു നിർമാതാവ് പറഞ്ഞത്. മഞ്ഞുമ്മൽ ബോയ്സിന് 13- 14 കോടി രൂപയാണ് കൊടുത്തത്. മഞ്ഞുമ്മൽ ബോയ്സ് ഒരു അത്ഭുതമാണ്. അതുപോലെയാകില്ല മറ്റു സിനിമകൾ. മലയാളം സിനിമകൾക്ക് ഒരു കോടി നൽകുന്നതുതന്നെ അധികമാണെന്നും അദ്ദേഹം പറഞ്ഞു.

മഞ്ഞുമ്മൽ ബോയ്സ് എന്ന് പറയുന്നത് ഒരു മാജിക്കായിരുന്നു. മറ്റൊരു സിനിമക്ക് അതെങ്ങനെയാണ് നേടാനാവുക. ആവേശം പടത്തിനു തന്നെ ഒരു കോടി നൽകിയത് അധികമാണ്. പ്രേമലുവിന് 2-3 കോടിയാണ് കൊടുത്തത്. മൊത്തം അഞ്ച് കോടിയിൽ അധികമാണ് നേടിയതെന്നും ധനഞ്ജയൻ പറയുന്നത്.

‘വർഷങ്ങൾക്ക് ശേഷം’ പലരും ട്രൈ ചെയ്തെങ്കിലും 15 കോടിയായതിനാൽ ആരും അതു വഴി പോയില്ല. അവസാനം ചിത്രം ഫ്രീ റിലീസ് ചെയ്യുകയായിരുന്നു. 50 ലക്ഷമാണ് നൽകിയതെന്നും ധനഞ്ജയൻ പറഞ്ഞു.

Exit mobile version