ചന്ദ്രനിലെ ആദ്യ ജീവന്‍ പൊലിഞ്ഞു! ചൈന ചന്ദ്രോപരിതലത്തില്‍ മുളപ്പിച്ച പരുത്തി തൈകള്‍ ഒറ്റരാത്രി കൊണ്ട് നശിച്ചുപോയി

ബെയ്ജിങ്: ചൈന ചന്ദ്രോപരിതലത്തില്‍ മുളപ്പിച്ച പരുത്തിതൈകള്‍ ഒറ്റരാത്രികൊണ്ട് നശിച്ചുപോയെന്ന് റിപ്പോര്‍ട്ട്. പരുത്തി മുളച്ച അന്നേദിവസം രാത്രിയിലെ -170 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയ അതിശൈത്യം അതിജീവിക്കാന്‍ പരുത്തിത്തൈക്കായില്ല. ഇതോടെ ചന്ദ്രനില്‍ മുളപൊട്ടിയ ‘ആദ്യ ജീവന്’ അന്ത്യമായി. ഭാവിയില്‍ അന്യഗ്രഹങ്ങളില്‍ തന്നെ ബഹിരാകാശ ഗവേഷകര്‍ക്കായുള്ള ഭക്ഷണം കൃഷിചെയ്തുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ചന്ദ്രനില്‍ സസ്യങ്ങള്‍ മുളപ്പിക്കാനുള്ള പരീക്ഷണം നടത്തിയത്.

മണ്ണുനിറച്ച ലോഹ പാത്രത്തിനുള്ളില്‍ പരുത്തിയുടേയും ഉരുളക്കിഴങ്ങിന്റേയും ക്രെസ് എന്ന പേരുള്ള ഒരിനം ചീരയുടേയും വിത്തുകളും ഒപ്പം യീസ്റ്റും പട്ടുനൂല്‍ പുഴുവിന്റെ മുട്ടകളും വെച്ചാണ് ചന്ദ്രനിലെത്തിച്ചത്. മൂണ്‍ സര്‍ഫേസ് മൈക്രോ-ഇക്കോളജിക്കല്‍ സര്‍ക്കിള്‍ എന്നാണ് ഈ ഉപകരണത്തെ വിളിക്കുന്നത്. വിത്തുകളെ ഉയര്‍ന്ന അന്തരീക്ഷ മര്‍ദ്ദത്തിലുടെയും വ്യത്യസ്ത താപനിലയിലൂടെയും ശക്തമായ റേഡിയേഷനിലൂടെയും കടത്തിവിട്ടാണ് പരീക്ഷണം നടത്തിയത്.

ആദ്യമായി മുളപ്പിച്ച സസ്യത്തിന് ഒറ്റരാത്രിയില്‍ കൂടുതല്‍ ആയുസ്സുണ്ടാവില്ലെന്നത് പ്രതീക്ഷിച്ചതാണെന്ന് ഗവേഷകര്‍ പറയുന്നു. ചന്ദ്രനിലെ രാത്രി മറികടക്കാന്‍ ജീവനാവില്ലെന്ന് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്ന ചോങ് ക്വിങ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഷി ജെങ്ക്സിന്‍ പറഞ്ഞു.

പകല്‍ സമയങ്ങളില്‍ 100 ഡിഗ്രി സെല്‍ഷ്യസില്‍ അധികമാണ് ചന്ദ്രനിലെ താപനില. രാത്രിയില്‍ അത് മൈനസ് 100 ഡിഗ്രി സെല്‍ഷ്യസിലും കുറയും. തിങ്കളാഴ്ചയാണ് ചരിത്രം കുറിച്ചുകൊണ്ട്, ചന്ദ്രനില്‍ പരുത്തിച്ചെടി മുളപ്പിച്ചതിന്റെ ചിത്രം ചൈന പുറത്തുവിട്ടത്. അടുത്തിടെ ചന്ദ്രനിലിറങ്ങിയ ചാങ്-4 വാഹനമാണ് വിത്തുകള്‍ ചന്ദ്രനിലെത്തിച്ചത്.

അതേസമയം, വരുന്ന നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ ചന്ദ്രനില്‍ ഉരുളക്കിഴങ്ങ് മുളപ്പിച്ചെടുക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Exit mobile version