ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ചു: കുഞ്ഞിനെ നാട്ടിലെ വീട്ടിലെത്തിച്ച് യുവാവ്, കുറ്റം സമ്മതിച്ചു

ഹൈദരാബാദ്: ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ച ശേഷം കുഞ്ഞുമായി നാട്ടിലെത്തി യുവാവ്. ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ബക്ക്ലെയ്യിലാണ് സംഭവം. തെലങ്കാനയിലെ കിഴക്കന്‍ ഹൈദരാബാദിലുള്ള ഉപ്പല്‍ സ്വദേശിനി ചൈതന്യ മന്ദാഗനി (36) ആണ് മരിച്ചത്.

ശനിയാഴ്ചയാണ് ചൈതന്യയുടെ മൃതദേഹം ബക്ലിയിലെ റോഡരികിലെ വേസ്റ്റ്ബിന്നില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും മകനുമൊപ്പമാണ് ഇവര്‍ ഓസ്ട്രേലിയയില്‍ താമസിച്ചിരുന്നത്. കുട്ടിയെ ചൈതന്യയുടെ വീട്ടുകാരെ ഏല്‍പിക്കുകയും ഭാര്യയെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയും ചെയ്തതായാണ് വിവരം. സംഭവത്തില്‍ വിക്ടോറിയ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വീട്ടില്‍ വച്ചാണ് കൊല നടന്നത് എന്ന നിഗമനത്തിലാണ് പോലീസ്. പ്രതി രാജ്യം വിട്ടുവെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈതന്യയുടെ മാതാപിതാക്കള്‍ അറിയിച്ചതനുസരിച്ച് സ്ഥലം എംഎല്‍എ ബന്ദാരി ലക്ഷ്മ റെഡ്ഡി വീട്ടിലെത്തിയതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്. മാതാപിതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് യുവതിയുടെ മൃതദേഹം ഹൈദരാബാദിലേക്ക് കൊണ്ടുവരാന്‍ വിദേശകാര്യ ഓഫീസിന് കത്തെഴുതിയതായി എംഎല്‍എ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഇക്കാര്യം കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയുടെ ഓഫീസിനെ അറിയിച്ചതായും എംഎല്‍എ പറഞ്ഞു.

Exit mobile version